ശബരിമലയിൽ പ്രതിഷേധവും, പോലീസ് നടപടികളും സൃഷ്ട്ടിക്കുന്ന സംഘർഷാവസ്ഥ നില നിൽക്കെ കൈക്കുഞ്ഞുമായി പോലീസ് നിരീക്ഷണത്തിലുള്ള ഹിന്ദു ഐക്യവേദി നേതാവ് ശശികല സന്നിധാനത്ത് എത്തിയത് സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിനിടയാക്കുന്നു.
എന്നാൽ കൊല്ലങ്ങൾക്ക് മുമ്പ് നേർന്ന വഴിപാടിനാണ് താൻ ശബരിമലയിലേക്ക് പോകുന്നതെന്ന് ശശികല പറഞ്ഞു. സന്നിധാനത്തേക്ക് പോയി ചോറൂണ് കഴിഞ്ഞാൽ തിരിച്ചിറങ്ങുമെന്നും രാഷ്ട്രീയ ഉദ്ദേശ്യങ്ങള്‍ ഈ യാത്രയ്ക്ക് ഇല്ലെന്നുമാണ് ശശികല പറയുന്നത്. എന്നാൽ മുൻ ദിവസങ്ങളിലെ അനുഭവങ്ങൾ അറിഞ്ഞിട്ടും ഇത്തരം ഒരു നീക്കം ഒട്ടും ഉചിതമല്ലെന്ന് നവമാധ്യമങ്ങളിൽ വിവിധ പേർ അഭിപ്രായപ്പെടുന്നു.
“ശശികലയുടെ കയ്യിൽ ഇരുന്ന് ഒന്നുമറിയാതെ ആ കുഞ്ഞ് കളിക്കുന്നു. എനിക്കാ കുഞ്ഞിനെ കാണാൻ വയ്യ. ടി വി ഓഫ് ചെയ്യുന്നു.” സാമൂഹ്യ നിരീക്ഷകനും, പ്രഭാഷകനുമായ ശ്രീചിത്രൻ എം ജെ ഫേസ്ബുക്കിൽ ഇപ്രകാരം കുറിച്ചു.
മലയാളം വിക്കിപീഡിയയിൽ ജോലി ചെയ്യുന്ന ഹബീബ് അഞ്ജുവിന്റെ ഫേസ്ബുക് കുറിപ്പ് ഇപ്രകാരമാണ്.
ശശികലയോടാണ്,
ഇപ്പോൾ വാർത്തയിൽ വല്ലാത്തൊരു ദൃശ്യം കണ്ടു.
കഷ്ടിച്ച് ഒരു വയസ്സുള്ളൊരു പിഞ്ചു കുഞ്ഞിനെയും കൊണ്ട് നിങ്ങൾ മല കയറിപ്പോകുന്നത്.ആ കുഞ്ഞിന്റെ ചോറൂണിനാണെന്നും പറയുന്നത് കണ്ടു.ക്രമസമാധാനനില തകരാറിലായിരിക്കുന്ന ഇടങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെയും അവശരെയും എത്രയും പെട്ടെന്ന് സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റാനാണ് സാധാരണ മനുഷ്യർ ശ്രമിക്കുക.
നിങ്ങൾ ആ മനുഷ്യൻ എന്ന നിർവചനത്തിൽ വരുന്ന ആളല്ല എന്ന് ഇതിനു മുൻപുള്ള പ്രവർത്തികളിൽ നിന്നറിയാഞ്ഞിട്ടല്ല.കഴിഞ്ഞ ആഴ്ച ഇതുപോലെ ഒരു കുഞ്ഞിന് ചോറ് കൊടുക്കാൻ വന്ന ലളിത എന്ന സ്ത്രീയെ ആറെസ്സെസ്സ് ഗുണ്ടകൾ വളഞ്ഞിട്ട് ആക്രമിക്കുന്നതും, അതിലെ ഒരു പരമപൂജനീയൻ അവരുടെ തലയിൽ നെയ്‌ത്തേങ്ങ എറിഞ്ഞ് പൊട്ടിക്കാൻ ശ്രമിച്ചതും എല്ലാവരും കണ്ടതാണ്.
അതേ ജനുസ്സിൽ പെട്ട വേറേയും ആളുകളെ നിങ്ങളൊക്കെത്തന്നെ ഇപ്പോഴും സന്നിധാനത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ഇന്നല രാത്രിയും കണ്ടു.എലിയേതാ എരുമേലിയേതാ എന്ന് വകതിരിവില്ലാതെ തലയിൽ ചാണകവും പ്രവർത്തിയിൽ മനുഷ്യത്തമില്ലായ്മയും മാത്രം കൈമുതലായുള്ള അക്രമികളാണ്. അവർക്ക് നിങ്ങളെ കണ്ടാലും തലയിൽ നെയ്‌ത്തേങ്ങ എറിയാൻ തോന്നിയേക്കും.
കൈ കൂപ്പി പറയുകയാണ്, ആ എട്ടും പൊട്ടും തിരിയാത്ത കൈക്കുഞ്ഞിനെ ഒരു ഹ്യൂമൻ ഷീൽഡാക്കി ഉപയോഗിക്കരുത്.
This post was last modified on November 19, 2018 3:50 pm