X

ഹോട്ടലില്‍ മുറി എടുക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്; കോഴിക്കോട്ടെ ഹോട്ടലിനെതിരെ യുവാവ് നിയമനടപടിക്ക്

മാനേജ്‌മെന്റിന്റെ പോളിസിയെന്ന് ഹോട്ടലധികൃതര്‍

വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ഹോട്ടലില്‍ മുറി അനുവദിക്കാനാവില്ലെന്ന ഹോട്ടലുകാരുടെ  നിബന്ധനകള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി യുവാവിന്‍റെ ഫേസ്ബുക്ക് ചർച്ചയാകുന്നു. തനിക്ക് കോഴിക്കോട് ഭാര്യയുമായി ചെന്നപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയാണ് മന്‍സൂര്‍ കൊച്ചുകടവ് എന്ന യുവാവ് പ്രതികരണവുമായി രംഗത്തെത്തിയത്.

സംഭവത്തെ കുറിച്ച് മന്‍സൂര്‍ പറയുന്നതിപ്രകാരം: ഒന്നര മാസം മുന്‍പാണ് തന്‍റെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഭാര്യയുമായി കോഴിക്കോട് എത്തിയപ്പോള്‍ ഓണ്‍ലെെന്‍ വഴി ബുക്ക് ചെയ്ത ഹോട്ടലില്‍ എത്തി. എന്നാല്‍, ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവും ആണെന്നുള്ള തെളിവ് നല്‍കാതെ മുറി നല്‍കാനാവില്ലെന്നായിരുന്നു അവരുടെ വാദം.

വിവാഹേതര ലെെംഗിക ബന്ധം കുറ്റകരമല്ലെന്നുള്ള സുപ്രീം കോടതിയുടെ വിധി ഉള്ളപ്പോള്‍ പോലും ഇങ്ങനെ ചോദിക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ മാനേജ്മെന്‍റിന്‍റെ നിബന്ധന അങ്ങനെയാണെന്നായിരുന്നു മറുപടി.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

കോഴിക്കോട് ഹോട്ടലുകളിൽ റൂം എടുക്കുന്നത് ഒരു സ്ത്രീയും പുരുഷനും ആണെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് വേണം. അല്ലെങ്കിൽ വിവാഹ ഫോട്ടോ അവർക്ക് അയച്ചു കൊടുക്കണം. കഴിഞ്ഞ ദിവസ്സം ഞാനും വൈഫും കൂടി കോഴിക്കോട് ഉള്ള Calicut inn എന്ന ഹോട്ടലിൽ റൂം എടുത്തപ്പോൾ പറഞ്ഞതാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കാൻമ്മാർ ആണെന്ന് കാണിക്കാനുള്ള തെളിവുകൾ അവർക്ക് വേണമെന്ന്. അല്ലാത്ത പക്ഷം അവിടെ റൂം എടുക്കാൻ മാനേജ്‌മെന്റ് സമ്മതിക്കില്ലെന്ന്. ഒടുവിൽ ഭാര്യയും ഭർത്താവും ആണെന്ന് കാണിക്കാനുള്ള വിവാഹ ഫോട്ടോ അവർക്ക് അയച്ചു കൊടുക്കേണ്ടി വന്നു.

ഒരു സ്ത്രീയും പുരുഷനും തമ്മിൽ വിവാഹേദര ലൈംഗിക ബന്ധം പോലും കുറ്റകരമല്ലെന്ന സുപ്രിം കോടതിയുടെ വിധി വന്നിട്ട് അധികം ദിവസ്സമായിട്ടില്ല. പക്ഷെ കോഴിക്കോടുള്ള ബഹുഭൂരിപക്ഷം ഹോട്ടലുകൾക്കും അത് കുറ്റകൃത്യമാണ്.

ഈ വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് കളക്ടർക്ക് ഔദ്യോഗികമായി തന്നെ പരാതി കൊടുക്കാനാണ് തീരുമാനം.

ഒടുവിൽ ഭാര്യയും ഭർത്താവും ആണെന്ന് കാണിക്കാനുള്ള വിവാഹ ഫോട്ടോ അവർക്ക് അയച്ചു കൊടുത്ത ശേഷമാണ് മുറി നല്‍കിയതെന്ന് മന്‍സൂര്‍ പറഞ്ഞു. ഇതിനെതിരെ കളക്ടര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കാനാണ് തന്റെ തീരുമാനമെന്നും മന്‍സൂര്‍ വ്യക്തമാക്കി.

“ഫെയ്സ്ബൂക് പോസ്റ്റിട്ട ശേഷം വിഷയത്തിന്റെ ഗൗരവം പലർക്കും മനസ്സിലാകുന്നുണ്ട്, കളക്ടറെ നേരിട്ട് കാണുകയും വിഷയം അവതരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. കോടതി വിധികൾ എത്ര പുരോഗമന സ്വംഭവമുള്ളതായിട്ടും കാര്യമില്ല, ഇത്തരത്തിലുള്ള സങ്കുചിത ചിന്തകളും, നിയമങ്ങളും പൊതു ഇടങ്ങളിൽ നിന്നും ഇല്ലാതാകണം. ധീരമായി മുന്നോട്ടു പോവുക തന്നെ ചെയ്യും.” ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മൻസൂർ സംഭവത്തെ കുറിച്ച് അഴിമുഖത്തോട് പ്രതികരിച്ചു.

അതെ സമയം ഹോട്ടൽ മാനേജ്‌മെന്റിന്റെ പോളിസിയുടെ ഭാഗമായിട്ടാണ് വിവാഹ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്നാണ് ലോഡ്ജ് അധികൃതരുടെ വിശദീകരണം. ഇത്തരത്തിൽ ഉള്ള മാർഗ നിർദേശങ്ങൾ ഓൺലൈനിലും, നേരിട്ടും ബുക്ക് ചെയ്യുന്നതിന് മുൻപായി തന്നെ കസ്റ്റമേഴ്‌സിനെ ബോധ്യപ്പെടുത്തുന്ന വണ്ണം ഹോട്ടൽ പോളിസി ആൻഡ് കണ്ടീഷൻസിൽ എഴുതി ചേർത്തിട്ടുണ്ട് ഹോട്ടൽ ജനറൽ മാനേജർ കൂട്ടിചേർത്തു. വിവാഹ സർട്ടിഫിക്കറ്റ് കയ്യിലില്ലാത്ത പക്ഷം മൊബൈലിൽ ഫോട്ടോ എടുത്തു കാണിക്കാനുള്ള അനുമതിയും നല്കാറുണ്ടെന്നു ഹോട്ടൽ അധികൃതർ പറയുന്നു. മാത്രമല്ല സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വിവാഹ ചിത്രം എങ്കിലും മൊബൈലിൽ കാണിച്ചാൽ റൂം നല്കാൻ ബുദ്ധിമുട്ടിലെന്ന് അവർ പറയുന്നു.

ശീതള്‍ ശ്യാമിന് താമസം നിഷേധിച്ച സംഭവം; വ്യാപക പ്രതിഷേധം, ലോഡ്ജ് ഉടമയെ കസ്റ്റഡിലെടുത്ത് വിട്ടയച്ചു

This post was last modified on October 2, 2018 3:16 pm