കക്കി, ആനത്തോട്, മൂഴിയാര്‍, കൊച്ചുപമ്പ, കരിക്കയം, അള്ളുങ്കല്‍, മണിയാര്‍, പെരുന്തേനരുവി എന്നീ ഡാമുകള്‍ തുറന്നതാണ് മധ്യതിരുവിതാംകൂറിനെ പ്രളയത്തില്‍ മുക്കിയത്. ഈ എട്ട് അണക്കെട്ടുകളിലെ വെള്ളം ഒറ്റയടിക്കാണ് തുറന്നു വിട്ടത്. ശക്തമായ മഴയും മലയോര മേഖലകളിലെ ഉരുള്‍പൊട്ടലും ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. എട്ട് അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ ത്രിവേണിയിലെ തടയണകള്‍ കവിഞ്ഞൊഴുകി. മൂന്ന് തടയണകളാണ് ത്രിവേണിയിലുള്ളത്. പമ്പാനദിയുടെ 176 കിലോമീറ്റര്‍ വിസ്തൃതിയിലുള്ള തീരങ്ങളെയാണ് പ്രളയം വിഴുങ്ങിയത്. നദിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്ത മഴയും ഇതോടൊപ്പം വന്നു ചേര്‍ന്നു.
കക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പതിനാലാം തിയതി 29 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. പീരുമേട്ടില്‍ മാത്രം കഴിഞ്ഞ ഒരാഴ്ച 80 സെന്റിമീറ്റര്‍ മഴ പെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും പമ്പയിലേക്കാണ് ഒഴുകിയത്.
ചിറ്റാര്‍, സീതത്തോട്, ശബരിമല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. വയ്യാറ്റുപുഴയിലാണ് ഏറ്റവും തീവ്രമായ ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലിന്റെ ശക്തമായ വെള്ളപ്പാച്ചില്‍ കൂടിയായപ്പോള്‍ പമ്പാനദി വിനാശകാരിയായി മാറി.
അച്ചന്‍കോവിലാര്‍ നിറഞ്ഞൊഴുകിയ പ്രളയജലം മുട്ടാര്‍ നീര്‍ച്ചാലിലൂടെ ഒഴുകിയെത്തിയതോടെ പന്തളത്ത് എം സി റോഡിന്റെ ഭാഗം വെള്ളത്തിനടിയിലായി. 1992ലാണ് മുമ്പ് പന്തളത്ത് റോഡില്‍ വെള്ളം കയറിയത്.
This post was last modified on August 18, 2018 11:02 am