മോഹൻലാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ഫാൻസ് അസോസിയേഷൻ. മോഹൻലാൽ മത്സരിച്ചാൽ കെട്ടിത്തൂക്കി ഇറക്കിയ സ്ഥാനാർഥിയായേ ജനങ്ങൾ കാണൂവെന്ന് ലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിമൽ കുമാർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ‘ന്യൂസ് അവറി’ലാണ് ലാൽ ഫാൻസ് അസോസിയേഷൻ പ്രതിനിധി ഇക്കാര്യം പറഞ്ഞത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എതിര്‍പ്പുമായി ഫാന്‍സ് അസോസിയേഷന്‍കാര്‍ രംഗത്തെത്തിയിരിക്കുന്നത്. മോഹൻലാലിനെ മത്സരിപ്പിക്കാൻ ശ്രമിച്ചാൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വിമൽ കുമാർ മുന്നറിയിപ്പ് നൽകി.
മോഹൻലാൽ പണ്ട് ഒരു പ്രമുഖ ചാനലിന്‍റെ (കൈരളി ടിവി) ഡയറക്ടർ ബോർഡിലേക്ക് വരുന്നു എന്ന വാർത്ത വന്നപ്പോൾ ആർഎസ്എസുകാർ പോസ്റ്ററിൽ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചിട്ടുണ്ട്. എന്നിട്ട് അതേ ആളുകൾ എന്തിനാണ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരാൻ നോക്കുന്നത്? വിമൽ കുമാർ ചോദിക്കുന്നു. മോഹൻലാൽ പൊതു സമൂഹത്തിന്‍റെ സ്വത്താണ്. അദ്ദേഹത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരുന്നത് ബിജെപിയുടെ അജണ്ടയാകും. ഇതുവരെ കേൾക്കാത്ത ആരോപണങ്ങൾ അദ്ദേഹം കേൾക്കേണ്ടി വരും. അത് ശരിയാണോ? നിങ്ങൾക്ക് ശരിക്ക് മോഹൻലാലിനോട് സ്നേഹമുണ്ടോ? – എന്ന് ലാൽ ഫാൻസ് അസോസിയേഷൻ പ്രതിനിധിയുടെ ചോദ്യം.
ഇന്നസെന്‍റിനെ പലയിടത്തും ആളുകൾ സ്ക്രീനിൽ കാണുമ്പോൾ ചീത്ത വിളിയും ബഹളവുമാണ്. നല്ല നടനാണ് ഇന്നസെന്‍റ്. പക്ഷേ ജയിച്ച് പാർലമെന്‍റിലേക്ക് പോയിട്ട് ഒന്നും ചെയ്തില്ല. സിനിമ കാണുന്ന ആളുകൾ ഇവരെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളാണ്. അവർക്ക് കാര്യങ്ങളറിയാം. അതുപോലെത്തന്നെയാണ് മുകേഷും. ആകെ അപവാദമുള്ളത് ഗണേഷ് കുമാറാണ്. സുരേഷ് ഗോപിയെപ്പോലെയല്ല മോഹൻലാൽ. രാഷ്ട്രസേവനത്തിനായി സ്വയം സിനിമയിൽ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലിറങ്ങിയ സുരേഷ് ഗോപിയെപ്പോലെയല്ല, മോഹൻലാലിന് സിനിമയിൽ ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട് – വിമൽ കുമാർ പറഞ്ഞു.
അതേസമയം മോഹന്‍ലാലിന്റെ കേരളത്തിലെ ഏറ്റവും വലിയ ഫാന്‍സ് അസോസിയേഷന്‍ സംഘടനയായ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ മോഹന്‍ലാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
This post was last modified on February 2, 2019 9:57 pm