ഹാദിയ വിഷയത്തില്‍ നിലപാടുമായി വി എസ് അച്യുതാനന്ദന്‍. ഹാദിയയുടെ ഇസ്ലാം മതം സ്വീകരിക്കലും തുടര്‍ന്നുണ്ടായ കോടതി ഇടപെടലും ജനാധിപത്യ സമൂഹം എന്നരീതിയിലുള്ള നമ്മുടെ ഇടത്തെ സംബന്ധിച്ച് ഗൗരവതരമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇവയ്ക്ക് ഉത്തരം കണ്ടെത്തേണ്ടത് കേരള സമൂഹത്തിന്റെ പുരോഗമ സ്വഭാവം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണെന്നാണ് മാതൃഭൂമി പത്രത്തില്‍ ‘വ്യക്തിസ്വാതന്ത്ര്യത്തിന്റെ ബലതതന്ത്രം’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ വി എസ് അഭിപ്രായപ്പെടുന്നത്.
മാതാവ്, പിതാവ് എന്നതുപോലെ തനിക്ക് നിര്‍ണയാവകാശമില്ലാത്ത ഒരു ഘടകമാണ് ‘സ്വന്തം മതം’ എന്നു വരുത്തി തീര്‍ക്കേണ്ടത് മതംസംഘടനകളുടെയും മതാധിഷ്ഠിത രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മാത്രം ആവശ്യമാണെന്നും ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് ‘മതം ഏത്’ എന്ന, ഒരു വ്യക്തിയോടുള്ള ചോദ്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഇന്നത്തെ അല്ലെങ്കില്‍ ഇപ്പോഴത്തെ മതം ഏത് എന്നു മാത്രമാണെന്നും വി എസ് അഭിപ്രായപ്പെടുന്നു. രാഷ്ട്രീയ കുതിരക്കച്ചവടം തെറ്റായിരിക്കുന്നതുപോലെത്തന്നെ, പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമുള്ള മതംമാറ്റവും കുറ്റകരമാണ്. ഇത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും വി എസ് ചൂണ്ടിക്കാണിക്കുന്നു.
ഘര്‍വാപ്പസിയിലൂടെ സംഘപരിവാര്‍ സമൂഹത്തിന്റെ മതേതരസ്വഭാവം തകര്‍ക്കുകയാണെന്നെന്നും വി എസ് കുറ്റപ്പെടുത്തുന്നു. ഒരു വ്യക്തിയില്‍ ജന്മനാ ഒരു മതം അടിച്ചേല്‍പ്പിക്കുകയും അതാണ് ‘ഘര്‍’ എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള അനാവശ്യവും നിയമവിരുദ്ധവുമായ കടന്നകയറ്റമാണ്. ‘ഘര്‍വാപ്പസി’ എന്നു പേരിട്ടും മാതാപിതാക്കളെ സ്വാധിനിച്ചും ഇതിന് ന്യായീകരണമൊരുക്കാന്‍ ശ്രമിക്കുന്നതിലൂടെ സമൂഹത്തിന്റെ മതേതരസ്വഭാവം തകര്‍ക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നതെന്നാണ് വി എസ് പറയുന്നത്.
ഒരു വ്യക്തിയുടെ മതം എന്ന ഘടകത്തെ ആസ്പദമാക്കി അനുകൂലമായും പ്രതികൂലമായും ചില വര്‍ഗീയ സംഘടനകള്‍ രംഗത്തുവരികയാണ്. ഇവര്‍ നമ്മുടെ മതേതരസമൂഹത്തിലേക്ക് വിഷം പടര്‍ത്തുകയാണെന്നും കുറ്റപ്പെടുത്തന്നതിലൂടെ ആര്‍എസ്എസ്സിനേയും എസ്ഡിപിഐയേയും ഒരുപോലെ എതിര്‍ക്കുന്നുണ്ട് വി എസ് ലേഖനത്തില്‍. ആര്‍എസ്എസും എസ്ഡിപിഐയുമെല്ലാം ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നു വി എസ് പറയുന്നു. മതം അടിസ്ഥാനമാക്കി വിഭജനം നടന്നാലേ രണ്ടുകൂട്ടര്‍ക്കും നിലനില്‍പ്പുള്ളൂ. അതുകൊണ്ട് ഈ ചര്‍ച്ചയില്‍ അവര്‍ രണ്ടു കൂട്ടരും വിജയികളാണ്. ഈ വിഷസര്‍പ്പങ്ങളെ നമ്മള്‍ തിരിച്ചറിയണം. ഒറ്റപ്പെടുത്തണമെന്നും വി എസ് ആവശ്യപ്പെടുന്നു.
ഹാദിയയുടെ ഇന്നത്തെ വിശ്വാസമനുസരിച്ച് അവള്‍ ജീവിക്കട്ടെ. അവളുടെ നാളത്തെ വിശ്വാസം അവള്‍ സ്വീകരിക്കട്ടെ. പൂട്ടിയിടേണ്ടത് ഹാദിയെയല്ല. മതത്തിന്റെ പേരില്‍ വ്യക്തിസ്വാതന്ത്ര്യത്തിനുമേല്‍ കുതിരകേറാന്‍ വരുന്ന വര്‍ഗീയശക്തികളെയാണ് എന്നും വി എസ് അച്യുതാനന്ദന്‍ പറയുന്നു.