കോട്ടയം എരുമേലിയിൽ നിന്ന് കാണാതായ 20കാരിയായ വിദ്യാർത്ഥിനി ജസ്നയെ ബംഗളൂരു ആശാഭവനിലുള്ളവർ തിരിച്ചറിഞ്ഞതായി പത്തനംതിട്ട എംപി ആന്റോ ആന്റണി. ആശാഭവനിൽ വോളന്ററി സർവീസിന് പോയവരിൽ ഒരാൾ ജസ്നയെ തിരിച്ചറിഞ്ഞ് തനിക്ക് ഫോട്ടോ അയച്ച് തന്നതായി ആന്റോ ആന്റണി അഴിമുഖത്തോട് പറഞ്ഞു. ‘ആശാഭവനിലെത്തി ജസ്നയുടെ കൂടുതൽ ചിത്രങ്ങൾ കാണിച്ചപ്പോൾ സ്ഥാപനത്തിലുള്ളവർ പെൺകുട്ടി ഒരു സുഹൃത്തിനൊപ്പം അവിടെ എത്തിയതായി സ്ഥിരീകരിച്ചു. സ്ഥാപനത്തിലുള്ളവർ ഇക്കാര്യം സ്ഥിരീകരിക്കുന്ന വീഡിയോ അടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അത് കിട്ടുന്ന മുറക്ക് കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും’ ആന്റോ ആന്റണി പറഞ്ഞു.
ഇക്കാര്യം അന്വേഷിക്കാൻ മൂന്ന് സംഘങ്ങൾ ബംഗളൂരുവിലേക്ക് പുറപ്പെട്ടതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തിയതിന് ശേഷം കൂടുതൽ അന്വേഷണം ആ വഴിക്ക് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാർച്ച് 22 ന് കാണാതായ ജസ്‌ന ബംഗളൂരുവിലെ ആശാഭവനിൽ എത്തിയെന്നും നിംഹാൻസ് ആശുപത്രിയിൽ ചികിത്സ തേടിയെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ബംഗളൂരുവിൽ നിന്ന് ജസ്ന മൈസൂരിലേക്ക് പോയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
This post was last modified on May 9, 2018 11:34 am