യുഎഇയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച് പിടിയിലായ ദുബായിലെ ഷെയ്ഖ ലത്തീഫ രാജകുമാരി വീട്ടുതടങ്കലിലെന്ന് റിപോര്‍ട്ട്. രാജകുമാരിയുടെ മോചനത്തിന് ഐക്യരാഷ്ട സംഘടന ഇടപെടണമെന്നാവശ്യപ്പെട്ട് അവരുടെ അഭിഭാഷകന്‍ രംഗത്തെത്തിയതോടെയാണ് ഇത് സംബന്ധിച്ച വിവാദങ്ങള്‍ക്ക് തുടക്കമായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ദൂബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ മകളായ ഷെയ്ഖ ലത്തീഫ ബിന്‍ മുഹമ്മദ് അല്‍ മഖ്ദും യുഎഇയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ അനധികൃതമായി ഇന്ത്യന്‍ തീരത്തേക്ക് അടുത്ത ഇവരുടെ ബോട്ടിനെ ബലം പ്രയോഗിച്ച് മടക്കി സ്വദേശത്തേക്ക് മടക്കി അയക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം ലത്തിഫ എവിടെയാണെന്നതിനെ കുറിച്ച് വിവരമൊന്നുമില്ലെന്നും, എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ അടക്കം പരിശോധിക്കുമ്പോള്‍ ഇവര്‍ യുഎഇ അധികൃതരുടെ കസ്റ്റഡിയിലാണ് ഉള്ളതെന്നാണ് വിവരമെന്നും പറയുന്നു. രാജകുമാരിയുടെ ഇഷ്ടത്തിന് വിരുദ്ധമായാണ് ഇവരെ തടഞ്ഞുവച്ചിരിക്കുന്നതെന്നും അഭിഭാഷകനായ ടോബി കാഡ്മാന്‍ ആരോപിക്കുന്നു.
ഇക്കാര്യം വ്യക്തമാക്കി ലത്തീഫയുടെ സുഹൃത്തും രക്ഷപ്പെടല്‍ ദൗത്യത്തില്‍ പങ്കാളിയുമായ ഫിന്‍ലന്റുകാരി ടീന ജൂഹിനീന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനോട് പ്രതികരിച്ചു. ഫ്രഞ്ച് അമേരിക്കന്‍ ഇരട്ട പൗരത്വമുള്ള ഹാര്‍വേ ജൂബര്‍ട്ടിനൊപ്പമായിരുന്നു ഇരുവരും ദുബായ് വിടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് മാര്‍ച്ച് നാലിന് ഇന്ത്യന്‍ തീരത്തിന് സമീപത്ത് വച്ച് ഒരു സായുധ സംഘം തങ്ങളെ തടയുകയും ദുബായിലേക്ക് തിരികെ അയക്കുകയുമായിരുന്നെന്നും ടീന പ്രതികരിച്ചു.
സംഭവത്തിന് ശേഷം ലത്തീഫയുടെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. കടുത്ത പീഡനം നേരിടുകയാണെന്നും ഇത് തന്റെ അവസാന വീഡിയോ ആണെന്നുമാണ് അതില്‍ ലത്തീഫ പറഞ്ഞത്. അതേസമയം രാജകുമാരിയെ കാണാതായ സംഭവത്തില്‍ ദുബായും ഇന്ത്യയും ഉത്തരവാദികകളാണെന്ന് ലത്തീഫയുടെ അഭിഭാഷകന്‍ ആരോപിച്ചു. ലത്തീഫ സഞ്ചരിച്ച ബോട്ട് ദുബായ് ഭരണകൂടത്തിന് വേണ്ടി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തടയുകയായിരുന്നെന്നാണ് അഭിഭാഷകന്റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടല്‍ ഈ ഓപ്പറേഷന് പിന്നിലുണ്ടെന്നും പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യയും യുഎഇയും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.
This post was last modified on May 9, 2018 9:36 am
Leave a Comment