X

2019ല്‍ ബിജെപിക്ക് 100 സീറ്റ് പോലും കിട്ടില്ല: മമത

'സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ തറപറ്റിക്കും. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് കനത്ത നഷ്ടമുണ്ടാകും.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് 100 സീറ്റ് പോലും കിട്ടില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയുടെ പരാജയത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് വഴി കാട്ടും. ബംഗാളില്‍ 42 സീറ്റും തൃണമൂല്‍ തൂത്തുവാരും. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച മെഗാറാലിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. 1993ല്‍ വിക്ടോറിയ ഹൗസിന് പുറത്തുണ്ടായ വെടിവെപ്പില്‍ 13 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ചാണ് മെഗാ റാലി സംഘടിപ്പിച്ചത്. ബിജെപി മുന്‍ രാജ്യസഭ എംപി ചന്ദന്‍ മിത്രയും നാല് കോണ്‍ഗ്രസ് എംഎല്‍എമാരും ഈ പരിപാടിയില്‍ വച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ബംഗാളിലെ 42 ലോക്‌സഭാ സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ തറപറ്റിക്കും. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് കനത്ത നഷ്ടമുണ്ടാകും. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം മറികടക്കാനുള്ള അംഗബലം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുണ്ട്. അത് സഭയ്ക്കകത്താണ്. പുറത്ത്, ജനാധിപത്യത്തില്‍ അവര്‍ ജയിക്കില്ല. ബിജെപിയെ പിന്തുണച്ച അണ്ണാ ഡിഎംകെ തെറ്റായ തീരുമാനത്തിന് പശ്ചാത്തപിക്കേണ്ടി വരുമെന്നും മമത മുന്നറിയിപ്പ് നല്‍കി.

2024നെ കുറിച്ചാണ് ഇപ്പോള്‍ മോദിയും ബിജെപിയും സംസാരിക്കുന്നത്. നിങ്ങളാദ്യം 2019 മറികടക്കൂ. ഒരു പന്തല്‍ പോലും നിര്‍മിക്കാനറിയാത്തവര്‍ എങ്ങനെയാണ് രാജ്യം കെട്ടിപ്പടുക്കുക? (കഴിഞ്ഞ ആഴ്ച മിഡ്നാപുരില്‍ മോദി പങ്കെടുത്ത റാലിക്കു വേണ്ടി നിര്‍മിച്ച പന്തല്‍ പൊളിഞ്ഞുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവം). ‘ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പ്രചാരണത്തിന് ഓഗസ്റ്റ് 15ന് തുടക്കമിടും. രാജ്യത്തെമ്പാടുമുള്ള ദേശീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ബിജെപിക്കെതിരെ ബംഗാള്‍ ഒരുങ്ങിക്കഴിഞ്ഞു’- മമത പറഞ്ഞു.

‘അവിശ്വാസം’ അതല്ലേ എല്ലാം? 2019ലേയ്ക്കുള്ള രാഹുലിന്റേയും മോദിയുടേയും വഴികള്‍

This post was last modified on July 22, 2018 10:44 am