X

സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരില്‍ വീടും സ്ഥലവും ജ്പതി ചെയ്യാന്‍ എച്ച് ഡി എഫ് സി ബാങ്ക്; പ്രതിഷേധവുമായി നാട്ടുകാര്‍

ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും പ്രതിഷേധക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ല്‍ക്കുകയും ചെയ്തു. പ്രീതയും കുടുംബവും താമസിക്കുന്ന വീട് ജപ്തി ചെയ്യാന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വീണ്ടും അനുമതി നല്‍കിയത്.

സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരില്‍ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ എത്തിയ എച്ച്ഡിഎഫ്‌സി ബാങ്ക് നടപടിക്കെതിരെ എറണാകുളത്ത് നാട്ടുകാരുടെ പ്രതിഷേധം. ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥലും ഏറ്റെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. ആത്മഹത്യ ഭീഷണിയുമായാണ് നാട്ടുകാര്‍ നില്‍ക്കുന്നത്. ജപ്തി അംഗീകരിക്കാന്‍ ആവില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും സര്‍ഫാസി നിയമ വിരുദ്ധ സമിതിയുമാണ് മാനത്തുംപാടത്ത് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും പ്രതിഷേധക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ല്‍ക്കുകയും ചെയ്തു. പ്രീതയും കുടുംബവും താമസിക്കുന്ന വീട് ജപ്തി ചെയ്യാന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വീണ്ടും അനുമതി നല്‍കിയത്. ബാങ്ക് ലേലത്തില്‍ വിറ്റ സ്ഥലം വാങ്ങിയ ആളാണ് കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി ഹര്‍ജി സമര്‍പ്പിച്ചതും അനുകൂല വിധി സമ്പാദിച്ചതും.

മാനത്തുംപാടത്തെ രണ്ടര കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള വീടും സ്ഥലവും 35 ലക്ഷം രൂപയ്ക്കാണ് എച്ച്ഡിഎഫ്സി ബാങ്ക് ലേലത്തില്‍ വിറ്റത്. സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരില്‍ വീടും സ്ഥലവും നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ വീടിന് മുന്നില്‍ ചിതയൊരുക്കിയാണ് പ്രീത ഷാജി പ്രതിഷേധിച്ചിരുന്നത്. ഇപ്പോള്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുകയാണ് ഇവര്‍. നാട്ടുകാരില്‍ ചിലരും ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മാഹൂതി നടത്തുമെന്ന് പറഞ്ഞ് പിന്തുണയുമായി എത്തിയിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഇടപെട്ടാണ് പ്രീത ഷാജിയുടെ സമരം അവസാനിപ്പിച്ചത്. ഒഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവിന്റെ ബലത്തില്‍ കര്‍ശന നിലപാടുമായി മുന്നോട്ടുപോവുകയാണ് ബാങ്ക്.