ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ പോസ്റ്റ് ചെയ്തതിന് ഇറാനിൽ നിരവധി യുവതീയുവാക്കൾ അറസ്റ്റിലായി. മെദേഷ് ഹോജാബ്രി എന്ന നർത്തകിയും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇൻസ്റ്റഗ്രാമിൽ താൻ നൃത്തം ചെയ്യുന്നതിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്തതാണ് കുറ്റം.
ഇൻസ്റ്റഗ്രാമിൽ ഏറെ പ്രശസ്തയാണ് ഹോജാബ്രി. ഈ കൗമാരക്കാരിക്ക് 600,000 ഫോളോവേഴ്സുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭ്യമല്ല.
നിലവിൽ ഹോജാബ്രിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഹോജാബ്രിയും കൂടെ അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവരും ഇറാന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനലുകളിലൊന്നിൽ പ്രത്യക്ഷപ്പെട്ട് കുറ്റസമ്മതം നടത്തിയതായി ചില സാമൂഹ്യപ്രവർത്തകർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ ഇറാൻ ചെയ്തുവരാറുള്ള ഒരു തന്ത്രമാണിത്.
ടെലിവിഷൻ ചാനലിൽ പ്രത്യക്ഷപ്പെട്ട് ഒരു സ്ത്രീ കുറ്റസമ്മതം നടത്തുന്നതിന്റഎ വീഡിയോ പുറത്തു വന്നിട്ടുണ്ട്. മുഖം അവ്യക്തമാക്കിയിട്ടുള്ളതിനാൽ ഇത് ഹോജാബ്രിയാണെന്ന് തിരിച്ചറിയാൻ വഴിയില്ല. തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനു വേണ്ടി ചെയ്തതാണെന്ന് പറഞ്ഞ് കുറ്റസമ്മതം നടത്തുന്ന സ്ത്രീ കരയുന്നുമുണ്ട്.
ഹോജാബ്രിയുടെ നാട് ഇറാനിൽ എവിടെയാണെന്ന് വ്യക്തമല്ല. തന്റെ മുറിയിൽ നിന്ന് ഡാൻസ് ചെയ്യുന്ന വീഡിയോകളാണ് ഹോജാബ്രി ഷെയർ ചെയ്തിരുന്നത്. ഇത് ലോകമെമ്പാടും പരക്കുകയായിരുന്നു. പോപ്പ്, റാപ്പ് സംഗീതത്തിനനുസരിച്ചായിരുന്നു ഡാൻസ്. പാശ്ചാത്യസംഗീതം കൂടിയായതോടെ ഇറാനിലെ മതഭരണകൂടം കൂടുതൽ രോഷാകുലരായി. ഹിജാബ് ധരിക്കാതെയാണ് ഹോജാബ്രി നൃത്തം ചെയ്തിരുന്നത്. പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിച്ചിരിക്കണം ഇറാനിൽ.
Leave a Comment