അരുണ്‍ ജെയ്റ്റ്‌ലി കൂടി വിടവാങ്ങിയതോടെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും പദവികൊണ്ടും സമാനതകളുണ്ടായിരുന്ന നേതാക്കളില്‍ നാലാമത്തെയാളെയാണ് ബിജെപിക്ക് നഷ്ടമായിരിക്കുന്നത്. അതും കേവലം ഒമ്പത് മാസത്തെ കാലഘട്ടത്തിനിടയില്‍. എച്ച് എന്‍ അനന്ത് കുമാര്‍, മനോഹര്‍ പരീക്കര്‍, സുഷമ സ്വരാജ്, ഒടുവില്‍ അരുണ്‍ ജെയ്റ്റ്‌ലിയും.
ആദ്യ നരേന്ദ്ര മോദി സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നവരാണ് ഇവര്‍ നാല് പേരുമെന്ന പ്രത്യേകതയും ഉണ്ട്. മന്ത്രിപദത്തിലിരിക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും ശാരീരിക അസ്വസ്ഥകളുമുണ്ടായിരുന്നെന്നത് മറ്റൊരു സമാനത. 2018 നവംബറിലാണ് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ മരിച്ചത്. സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയുമാകട്ടെ മത്സരിച്ചാല്‍ ജയിക്കാനും മന്ത്രിമാരാകാനും സാധ്യതകളുണ്ടായിരുന്നിട്ടും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇക്കുറി മാറിനില്‍ക്കുകയായിരുന്നു.
ഡല്‍ഹി രാഷ്ട്രീയത്തിലും പിന്നീട് ദേശീയ രാഷ്ട്രീയത്തിലും ഏറെക്കാലം ഒന്നിച്ചു പ്രവര്‍ത്തിച്ച സുഷമ മരിച്ച് 18-ാം ദിവസമാണ് ജെയ്റ്റ്‌ലി മരിക്കുന്നത്. പ്രതിരോധ മന്ത്രിയായിരിക്കെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് തുടങ്ങിയിരുന്നെങ്കിലും പാര്‍ട്ടിയ്ക്ക് വേണ്ടി ഗോവന്‍ രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോയ പരീക്കര്‍ അവിടെ മുഖ്യമന്ത്രിയായിരിക്കെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മരിച്ചത്. ജയ്റ്റ്‌ലി കൈകാര്യം ചെയ്തിരുന്ന പ്രതിരോധവകുപ്പിലേക്കാണ് പരീക്കര്‍ കേന്ദ്രമന്ത്രിയായി എത്തിയത്. പരീക്കര്‍ മുഖ്യമന്ത്രിയായി പോയപ്പോള്‍ പ്രതിരോധ വകുപ്പ് ആദ്യം ഏല്‍പ്പിച്ചതും അരുണ്‍ ജെയ്റ്റ്‌ലിയെയായിരുന്നു. ഒന്നാം മോദി മന്ത്രിസഭ അധികാരമേറ്റ് എട്ടാം നാളിലാണ് ഗോപിനാഥ് മുണ്ടെയും മരിച്ചത്. അതും വാഹനാപകടത്തില്‍. പരീക്കറും മുണ്ടെയും ഒഴികെയുള്ളവരെല്ലാം വാജ്‌പേയിയുടെ കാലത്തേ മന്ത്രമാരായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
വാജ്‌പേയ് മന്ത്രിസഭയില്‍ വാര്‍ത്താവിതരണ വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്നത് അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു. പിന്നീട് സുഷമ അതേറ്റെടുത്തു. ആരോഗ്യ പാര്‍ലമെന്ററികാര്യ മന്ത്രാലയങ്ങളിലായിരുന്നു പിന്നീട് സുഷമയുടെ ദൗത്യം. വാജ്‌പേയ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അനന്ത് കുമാര്‍. വാജ്‌പേയുടെ വിയോഗവും ഒരു വര്‍ഷം മുമ്പായിരുന്നു. സുഷമയുടെയും ജെയ്റ്റ്‌ലിയുടെയും വേര്‍പാടുണ്ടായ മറ്റൊരു ഓഗസ്റ്റില്‍.
also read:ബി എം കുട്ടി അന്തരിച്ചു, വിട പറയുന്നത് പാകിസ്താന്‍ രാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യം
This post was last modified on August 25, 2019 12:09 pm