X

കലാപത്തിന് ആഹ്വാനം: രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ശബരിമല സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്ന് ദിവസം നട അടച്ചിടാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ്.

രാഹുല്‍ ഈശ്വറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റ് നടപടികള്‍ ഉടന്‍ സ്വീകരിക്കും. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേരെ നിര്‍ത്തിയിരുന്നതായി രാഹുല്‍ ഈശ്വര്‍ നേരത്തെ പറഞ്ഞിരുന്നു. ശബരിമല സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്ന് ദിവസം നട അടച്ചിടാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. യുവതികളാരെങ്കിലും ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ കയ്യില്‍ മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി.

കലാപത്തിന് ശ്രമിച്ചെന്ന കേസില്‍ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്ത രാഹുലിന് ഒക്ടോബര്‍ 22നാണ് കോടതി ജാമ്യം അനുവദിച്ചത്. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തന്നെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാഹുല്‍ ജയിലില്‍ നിരാഹാരം കടന്നിരുന്നു. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം 14 ദിവസത്തേക്കായിരുന്നു റിമാന്‍ഡ് ചെയ്തത്. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘടിക്കുക, പോലീസിന്റെ കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്.

This post was last modified on October 27, 2018 7:57 am

Related Post
Leave a Comment