X

51ഉം 17ഉം അല്ല; ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികളെന്ന് സര്‍ക്കാര്‍ നിയമസഭയില്‍

നേരത്തെ 51 പേര്‍ ശബരിമല കയറിയെന്ന് സുപ്രിംകോടതിയെ അറിയിച്ച സര്‍ക്കാര്‍ വിവാദമുണ്ടായപ്പോള്‍ അത് പതിനേഴ് ആക്കി ചുരുക്കിയിരുന്നു

ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണത്തില്‍ തിരുത്തുമായി വീണ്ടും സര്‍ക്കാര്‍. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് യുവതികള്‍ മാത്രമാണ് ദര്‍ശനം നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് നിയമസഭയില്‍ അറിയിച്ചു.

നേരത്തെ 51 പേര്‍ ശബരിമല കയറിയെന്ന് സുപ്രിംകോടതിയെ അറിയിച്ച സര്‍ക്കാര്‍ വിവാദമുണ്ടായപ്പോള്‍ അത് പതിനേഴ് ആക്കി ചുരുക്കിയിരുന്നു. രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് നിയമസഭയെ രേഖാമൂലം അറിയിച്ച കടകംപള്ളി ശ്രീലങ്കന്‍ യുവതി ശശികല ദര്‍ശനം നടത്തിയതായി സ്ഥിരീകരണമില്ലെന്നും വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിട്ടില്ല.

ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നടയടച്ച് പരിഹാരക്രിയ ചെയ്യണമെന്ന് ദേവസ്വം മാന്വല്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്നും മന്ത്രി അറിയിച്ചു. ദേവസ്വം ഉദ്യോഗസ്ഥരാണ് ശുദ്ധിക്രിയ നടപടികള്‍ സ്വീകരിക്കേണ്ടത്. ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡ് ജിവനക്കാരന്‍ അല്ലെങ്കില്‍ പോലും ദേവസ്വം മാന്വല്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണെന്നും മന്ത്രി അറിയിച്ചു.