X

പാര്‍വതി പരാതി കൊടുത്തത് 23 പേര്‍ക്കെതിരെ: പോലീസ് നിരീക്ഷണത്തില്‍ 124 പേര്‍

കസ്റ്റഡിയിലുള്ള കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജന്‍ നടിയെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായി പോലീസ് അറിയിച്ചു

സോഷ്യല്‍ മീഡിയയിലൂടെ തന്നെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 23 പേര്‍ക്കെതിരെയാണ് നടി പാര്‍വതി സൈബര്‍ ഡോമിന് പരാതി നല്‍കിയത്. എന്നാല്‍ 124 പേരെ പോലീസ് നിരീക്ഷിച്ചുവരികയാണ്. പാര്‍വതിയെ അപമാനിച്ച് പോസ്റ്റുകളും കമന്റുകളും ഇട്ടവരെയാണ് പോലീസ് നിരീക്ഷിക്കുന്നത്.

നടി മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ കസബ എന്ന ചിത്രത്തെയും വിമര്‍ശിച്ചുവെന്നാരോപിച്ചാണ് അവര്‍ക്കെതിരെ തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയിലൂടെ ആക്രമണമുണ്ടായത്. ഇന്ന് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജന്‍ നടിയെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായി പോലീസ് അറിയിച്ചു. കോളേജ് വിദ്യാര്‍ത്ഥിയായ ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പാര്‍വതിയ്ക്ക് ഭീഷണി സന്ദേശം അയച്ചത്. ഐടി നിയമപ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടക്കുന്ന അന്വേഷണത്തില്‍ കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് സൗത്ത് സിഐ സിബി ടോം അറിയിച്ചു.

നടിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്ന 23 പേര്‍ക്കെതിരെയുള്ള തെളിവുകളും നടി ഹാജരാക്കിയിട്ടുണ്ട്. ഇവരുടെ പരാതിയില്‍ തൃശൂര്‍ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി സിഎല്‍ പ്രിന്റോ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഐഎഫ്എഫ്‌കെയുടെ ഭാഗമായി നടന്ന സംവാദത്തില്‍ കസബ ഉള്‍പ്പെടെയുള്ള സിനിമകളിലെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പാര്‍വതി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മമ്മൂട്ടിയെയും കസബയെയും വിമര്‍ശിച്ചുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായത്.

‘ചിലര്‍ എന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നുമുള്ള ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ നടി ആക്രമിക്കപ്പെട്ടത് പോലെ എന്നെയും ആക്രമിക്കുമെന്ന തരത്തിലുള്ള ഭീഷണികളും ഉയര്‍ന്നിട്ടുണ്ട്’. പാര്‍വതി പറയുന്നു. അതേസമയം തനിക്ക് വേണ്ടി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിവാദങ്ങളല്ല, അര്‍ത്ഥവത്തായ സംവാദങ്ങളാണ് നമുക്ക് വേണ്ടതെന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

This post was last modified on December 29, 2017 2:44 pm

Related Post
Leave a Comment