X

രേഷ്മാ നിശാന്തും ഷാനില സജേഷും വീണ്ടും ശബരിമലയില്‍: പോലീസ് മടക്കിയയച്ചു

രാവിലെ അഞ്ച് മണിയോടെയാണ് രേഷ്മയും ഷാനിലയും ആറ് പുരുഷന്മാരും ഉള്‍പ്പെടുന്ന സംഘം നിലയ്ക്കലിലെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിയത്

സബരിമല തീര്‍ത്ഥാടനം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ദര്‍ശനത്തിനെത്തിയ രേഷ്മാ നിശാന്തിനെയും ഷാനില സജേഷിനെയും പോലീസ് മടക്കിയയച്ചു. സന്നിധാനത്തേക്കുള്ള യാത്രയില്‍ സുരക്ഷ നല്‍കാനാകില്ലെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവരും മടങ്ങിയത്. ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് പരിഗണിച്ച് ഇരുവരും മടങ്ങുകയായിയുരുന്നു. ഇരുവരെയും പോലീസ് എരുമേലിയില്‍ എത്തിച്ചു.

രാവിലെ അഞ്ച് മണിയോടെയാണ് രേഷ്മയും ഷാനിലയും ആറ് പുരുഷന്മാരും ഉള്‍പ്പെടുന്ന സംഘം നിലയ്ക്കലിലെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിയത്. ഇതോടെ പമ്പയിലും പരിസരപ്രദേശത്തും പോലീസ് സുരക്ഷ ശക്തമാക്കി. സന്നിധാനത്ത് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ യാത്ര ഒഴിവാക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയും ചെയ്തു. യുവതികള്‍ വഴങ്ങാതെ വന്നോതോടെ ആറ് മണിയോടെ പമ്പയിലെത്തിക്കാമെന്ന് പോലീസ് ഉറപ്പു നല്‍കി. എന്നാല്‍ പ്രതിഷേധം മുറുകുകയാണെങ്കില്‍ പിന്മാറണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ പോലീസിന്റെ നിര്‍ദ്ദേശം പാലിക്കാന്‍ ഇരുവരും തയ്യാറാകുകയായിരുന്നു.

നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പല സ്ഥലങ്ങളിലായി ശബരിമല കര്‍മ്മ സമതിയുടെയും മറ്റ് സംഘപരിവര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ വിവിധ ഗ്രൂപ്പുകളായി പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ട്. ഇവരെ മറികടന്ന് സന്നിധാനത്തെത്തുക ദുഷ്‌കരമായതിനാലാണ് പോലീസ് ഇവരെ മടക്കിയയച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയും ഇരുവരും മലകയറാനെത്തിയിരുന്നു. ഇന്നാണ് ശബരിമലയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്ന അവസാന ദിവസം.

Related Post
Leave a Comment