X

നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ സരിതാ നായര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനുമെതിരെയാണ് സരിത നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിരുന്നത്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെതിരെ സരിതാ എസ് നായര്‍ നല്‍കിയ രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി. പരാതിയുണ്ടെങ്കില്‍ ഇലക്ഷന്‍ ഹര്‍ജിയാണ് നല്‍കേണ്ടിയിരുന്നതെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. അതേസമയം ഇലക്ഷന്‍ ഹര്‍ജി ഫയല്‍ ചെയ്താല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് സരിത വാദിച്ചു.

വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പ്രാഥമിക തടസവാദം സമര്‍പ്പിച്ചു. സരിതയുടെ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. എന്നാല്‍ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സരിതാ നായര്‍ അറിയിച്ചു.

സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ഈ ശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് കാണിച്ചാണ് സരിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത്. ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ സമയം അനുവദിച്ചെങ്കിലും ഉത്തരവ് ഹാജരാക്കാന്‍ സരിതയ്ക്ക് സാധിച്ചില്ല.

താന്‍ മത്സരിക്കാന്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീയ വമ്പന്മാരായതിനാലാണ് പത്രിക തള്ളിയതെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയമായ കളികള്‍ നടന്നിട്ടുണ്ടെന്നുമാണ് സരിതയുടെ ആരോപണം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും ഹൈബി ഈഡനെതിരെ എറണാകുളത്തുമാണ് സരിത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്.

This post was last modified on April 9, 2019 1:56 pm