X

ചൈനയില്‍ ബുര്‍ഖയ്ക്കും നീണ്ട താടിക്കും നിരോധനം

ഇസ്ലാമിക ഭീകരവാദത്തെ ചെറുക്കുന്നതിനുള്ള നടപടി എന്ന രീതിയില്‍ പടിഞ്ഞാറന്‍ പ്രവിശ്യയായ ക്‌സിന്‍ജിയാംഗിലാണ് നിരോധനം നടപ്പിലാക്കിയത്

ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ക്‌സിന്‍ജിയാംഗില്‍ ബുര്‍ഖയും അസാധാരമായ രീതിയില്‍ നീണ്ട താടിയുമായി പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. ഇസ്ലാമിക ഭീകരവാദത്തെ ചെറുക്കുന്നതിനുള്ള നടപടിയാണിതെന്നാണ് ഔദ്യോഗികമായ വിശദീകരണം. ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ ഇസ്ലാമിക ഭീകരവാദ ഭീഷണി വര്‍ദ്ധിച്ചു വരുന്നതാണ് ഇതിനുള്ള കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രദേശത്ത് ഭൂരിപക്ഷമുള്ള ചൈനീസ് ഗോത്രമായ ഹാന്‍ വംശത്തിനെതിരെ ന്യൂനപക്ഷ മുസ്ലീം യൂയിഗുര്‍ വിഭാഗത്തിലെ വിമതരാണ് കലാപങ്ങള്‍ കുത്തിപ്പൊക്കുന്നതെന്നാണ് ബീജിംഗിന്റെ വിശദീകരണം. അവര്‍ ചൈനയുടെ ഇതര ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നതായും അധികൃതര്‍ ആരോപിക്കുന്നു.

പൊതുസ്ഥലങ്ങളില്‍ അസാധാരണമായി നീണ്ട താടിവെച്ച് പ്രത്യക്ഷപ്പെടുന്നതും ബുര്‍ഖ ധരിക്കുന്നതും വിലക്കിയിട്ടുണ്ട്. തദ്ദേശിയ ന്യൂനപക്ഷമായ യുയിഗര്‍ സമുദായത്തിന്റെ ജന്മദേശമാണ് ക്‌സിന്‍ജിയാംഗ്. ഭാഷാപരമായും സാംസ്‌കാരികമായും വംശീയമായും മധേഷ്യയോടാണ് തങ്ങള്‍ക്ക് കൂടുതല്‍ ബന്ധം എന്ന് വിശ്വസിക്കുന്ന ആ സമൂഹം ചൈനീസ് ഭരണകൂടത്തില്‍ നിന്നും വിവേചനം നേരിടുന്നതായി ആരോപണമുണ്ട്.

ചൈനയെ ഏഷ്യയുമായും മിഡില്‍ ഈസ്റ്റുമായും ബന്ധിപ്പിക്കുന്ന പ്രസിഡന്റ് ജിയാന്‍ പിംഗിന്റെ അഭിമാന സാമ്പത്തിക നയമായ വണ്‍ ബല്‍റ്റ്, വണ്‍ റോഡ് പദ്ധതിയുടെ ആസ്ഥാനം ക്‌സിന്‍ജിയാംഗിലെ കാഷ്ഗാര്‍ നഗരമാണ്. മേയില്‍ ബീജിംഗില്‍ നടക്കുന്ന ഒബിഒആര്‍ ഉച്ചകോടിയെ ആക്രമണങ്ങള്‍ ബാധിക്കുമോ എന്ന ഭീതി ചൈനയ്ക്കുണ്ട്. ലോകനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

This post was last modified on April 1, 2017 4:48 pm

Related Post
Leave a Comment