X

ട്രംപിന്റെ വികൃതമായ ചിരി വൈറലായപ്പോള്‍

ഏഷ്യന്‍ സന്ദര്‍ശനത്തില്‍ ഔദ്ധ്യോഗിക മാധ്യമങ്ങളെ അകറ്റി നിറുത്താനുള്ള ട്രംപിന്റെ തീരുമാനം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി

മാധ്യമങ്ങളെയും ഫോട്ടോഗ്രാഫര്‍മാരെയും അകറ്റി നിറുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ത്വര പ്രസിദ്ധമാണ്. പക്ഷെ, ഇക്കഴിഞ്ഞ ഏഷ്യന്‍ സന്ദര്‍ശനത്തില്‍ ഔദ്ധ്യോഗിക മാധ്യമങ്ങളെ അകറ്റി നിറുത്താനുള്ള ട്രംപിന്റെ തീരുമാനം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ആസിയാന്‍ ഉച്ചകോടിക്കിടയില്‍ തന്റെ മുഖവും ശരീരവും ഫോട്ടോയില്‍ വരുത്താന്‍ ശ്രമിക്കുന്ന ട്രംപിന്റെ ചിത്രം ന്യൂയോര്‍ക്ക് ടൈംസ് ഫോട്ടോജേര്‍ണലിസ്റ്റ് ഡഗ് മില്‍സ് ട്വീ്റ്റ് ചെയ്തത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തന്നോടൊപ്പം സഞ്ചരിച്ച റിപ്പോര്‍ട്ടര്‍മാരെയും ഫോട്ടോഗ്രാഫര്‍മാരെയും മാറ്റി നിറുത്താനുള്ള തീരുമാനമാണ് 12 ദിവസം നീണ്ട ഏഷ്യന്‍ സന്ദര്‍ശനത്തില്‍ ട്രംപിന് വിനയായത്.

നേരത്തെ ഏഷ്യ പസഫിക് സാമ്പത്തിക ഉച്ചകോടി വിയറ്റ്‌നാമില്‍ നടന്നപ്പോള്‍ പ്രവേശനം ലഭിക്കാതിരുന്നതിന്റെ പേരില്‍ ഡഗ് മില്‍സ് ഒരു കറുത്ത ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തില്‍ കറുത്ത ചിത്രം പോസ്റ്റ് ചെയ്യപ്പെടുന്നത് അസാധാരണമാണെങ്കിലും അന്താരാഷ്ട്ര ചടങ്ങുകളില്‍ നിന്നും ഔദ്ധ്യോഗിക മാധ്യമങ്ങളെ അകറ്റി നിറുത്തുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉദാഹരണത്തിന് ട്രംപും ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടെര്‍റ്റെയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ കുറിച്ചുള്ള വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് പുറത്തുവന്നത്. ഫിലിപ്പിന്‍സില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും മാഫിയയെയും നിയന്ത്രിക്കുന്നതിന് എന്ന പേരില്‍ ഡ്യൂടെര്‍റ്റെ അധികാരത്തില്‍ വന്ന ശേഷം നടത്തിയ ഏറ്റുമുട്ടല്‍ കൊലകളുടെ പ്രശ്‌നം അഭിസംബോധന ചെയ്യണമെന്ന് സന്ദര്‍ശനത്തിന് മുമ്പ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തില്‍ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാന്‍ ഡ്യൂടെര്‍റ്റെയെ ട്രംപ് അനുവദിച്ചു. പിന്നീട് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചുരുക്കത്തില്‍ പ്രതിപാദിക്കപ്പെട്ടു എന്ന പറഞ്ഞിരുന്നു. എന്നാല്‍, ഡ്യൂടെര്‍റ്റെ സര്‍ക്കാരിന്റെ ഔദ്ധ്യോഗിക വക്താവ് ഹാരി റോക്വു ഉടനടി ഇത് നിഷേധിക്കുകയും മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടില്ല എന്ന് വിശദീകരിക്കുകയും ചെയ്തു. ഇതൊരു ചെറിയ വിഷയമല്ല. ഡ്യുടെര്‍റ്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2017 ഫെബ്രുവരി വരെ 7000 മനുഷ്യരെ പോലീസ് വെടിവെച്ചുകൊന്നു എന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കില്‍ പറയുന്നത്. ഇവരില്‍ 2,555 പേരെ വെടിവെച്ചുകൊന്നത് ഫിലിപ്പിനെ നാഷണല്‍ പോലീസായിരുന്നു. കൊല്ലപ്പെട്ടവരില്‍ അധികം പേരും ദരിദ്രരായ നഗരവാസികളും.

മാധ്യമ പ്രവര്‍ത്തകരോടുള്ള ട്രംപിന്റെ അതൃപ്തി പുതിയ കാര്യമല്ല. എന്നാല്‍ വിദേശയാത്രകളില്‍ അദ്ദേഹം അവരെ ഒഴിവാക്കുമ്പോള്‍, വിദേശരാജ്യങ്ങള്‍ അദ്ദേഹത്തെ എങ്ങനെ തിരിച്ചറിയുന്നവെന്നും അമേരിക്കന്‍ ജനത വിദേശങ്ങളില്‍ എങ്ങനെ പ്രതിനിധീകരിക്കപ്പെടുന്നു എന്നും അറിയാനുള്ള യുഎസ് ജനതയുടെ അവകാശമാണ് നിഷേധിക്കപ്പെടുന്നത്.

രാജ്യത്തലവന്മാര്‍ നടത്തിയ വിലക്ഷണ നൃത്തത്തിന്റെ പേരിലല്ല മില്‍സിന്റെ പോസ്റ്റ് വൈറലായത്. മറിച്ച് പ്രസിഡന്റ് ട്രംപ് ആ കൂട്ടത്തില്‍ എത്രമാത്രം അസ്വസ്ഥനായിരുന്നു എന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ വികൃതമായ ചിരിയിലൂടെയാണ്.

This post was last modified on November 16, 2017 10:22 pm

Related Post
Leave a Comment