X

ഇന്ത്യന്‍ സൈനിക നടപടി പൂര്‍ണമായി പിന്തുണയ്ക്കാത്ത സിപിഎമ്മിന്റെ കൂറ് ആരോടാണെന്നു വി എം സുധീരന്‍

അഴിമുഖം പ്രതിനിധി

പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സേന സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെ രാജ്യസ്‌നേഹത്തെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. സൈനിക നടപപടിയെ പൂര്‍ണമായി പിന്തുണയ്ക്കാത്ത സിപിഎമ്മിന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്നു പറയുന്ന സുധീരന്‍ സ്വാതന്ത്ര്യസമരത്തെയും ക്വിറ്റ് സമരത്തേയും വഞ്ചിച്ച ചരിത്രമാണു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളതെന്നും കുറ്റപ്പെടുത്തുന്നു. സാര്‍വ്വദേശീയ വിഷയങ്ങളിലും രാജ്യത്തിന്റെ അതിര്‍ത്തി സംബന്ധിച്ച കാര്യങ്ങളിലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിലപാട് പ്രതിഫലിപ്പിക്കുന്ന നയമാണ് സി.പി.എം. കൈക്കൊണ്ടു വരുന്നതെന്നു പറയുന്നു.

സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഭീകരകേന്ദ്രങ്ങള്‍ക്കെതിരെയുള്ള ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ഇന്ത്യയുടെ സൈനിക നടപടിയെ സമ്പൂര്‍ണ്ണമായി പിന്തുണയ്ക്കാത്ത സി.പി.എം. നിലപാട് നിര്‍ഭാഗ്യകരമാണ്.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിനുമുള്ള സൈനിക നടപടിയെ രാഷ്ട്രീയ വൈര്യം മറന്ന് എല്ലാവരും പിന്തുണയ്‌ക്കേണ്ട സന്ദര്‍ഭമാണിത്.

ഈ അവസരത്തില്‍ നയതന്ത്രജ്ഞരുടെ സ്വരത്തിലാണ് സി.പി.എം പി.ബിയുടെയും സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെയും പ്രതികരണങ്ങള്‍ വന്നിരിക്കുന്നത്.

1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ വഞ്ചിച്ച ചരിത്രവും 1947ല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ തള്ളിപ്പറഞ്ഞതുമെല്ലാം കമ്യൂണിസ്റ്റ് പാരമ്പര്യവും ചരിത്ര സത്യങ്ങളുമാണ്. 1962 ല്‍ ചൈനീസ് ആക്രമണ സമയത്ത് നമ്മുടെ അതിര്‍ത്തി സംബന്ധിച്ച് ‘നാം നമ്മുടേതെന്നും ചൈന അവരുടേതെന്നും പറയുന്ന ഭൂപ്രദേശം’ എന്ന വാദം ഉയര്‍ത്തിയത് ആരും മറന്നിട്ടില്ല.

രാജ്യസ്‌നേഹവും ദേശഭക്തിയും പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ പാഴാക്കിയ ചരിത്രമാണ് സി.പി.എമ്മിനുള്ളത്. 

സാര്‍വ്വദേശീയ വിഷയങ്ങളിലും രാജ്യത്തിന്റെ അതിര്‍ത്തി സംബന്ധിച്ച കാര്യങ്ങളിലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിലപാട് പ്രതിഫലിപ്പിക്കുന്ന നയമാണ് സി.പി.എം. കൈക്കൊണ്ടു വരുന്നത്. സി.പി.എമ്മിന്റെ കൂറ് ആരോടാണെന്ന് കൃത്യമായും വ്യക്തമാക്കണം.

This post was last modified on December 27, 2016 2:26 pm