X

ഇറാന്‍ ഏറെ മാറിയിട്ടുണ്ട്, സാഹചര്യങ്ങള്‍ ഒത്തുവന്നാൽ പ്രസിഡന്റ് റുഹാനിയെ കാണാമെന്ന് ട്രംപ്

2015-ലെ കരാറിൽ നിന്ന് വാഷിംഗ്ടൺ കഴിഞ്ഞ വർഷം പിന്മാറിയതോടെയാണ് ഇറാനും യുഎസും തമ്മിലുള്ള ബന്ധം വഷളായത്.

ഇറാന്‍ ഏറെ മാറിയിട്ടുണ്ട്,  സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തുമെന്ന്  യു.എസ് പ്രസിഡന്റ്  ഡോണൾഡ് ട്രംപ്. ഞായറാഴ്ച ഫ്രാൻസിൽ നടന്ന ജി-7 ഉച്ചകോടിയിൽ ഇറാൻ വിദേശകാര്യമന്ത്രി ഹ്രസ്വവും അപ്രഖ്യാപിതവുമായ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാന്റെ ആണവ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി 2015-ലെ കരാറിൽ നിന്ന് വാഷിംഗ്ടൺ കഴിഞ്ഞ വർഷം പിന്മാറിയതോടെയാണ് ഇറാനും യുഎസും തമ്മിലുള്ള ബന്ധം വഷളായത്.

എന്നിരുന്നാലും, ഇറാനുമായുള്ള പുതിയ ആണവ കരാറിന്റെ സാധ്യതയെക്കുറിച്ച് തനിക്ക് നല്ല കാഴ്ചപ്പാടുണ്ടെന്ന് തിങ്കളാഴ്ച ട്രംപ് പറഞ്ഞു. “രണ്ടര വർഷം മുമ്പ് ഞാൻ അധികാരത്തിൽ വന്നപ്പോള്‍ ഉണ്ടായിരുന്ന അതേ ഇറാനല്ല ഇപ്പോഴത്തെ ഇറാന്‍” ഉച്ചകോടിക്കിടെഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ സംയുക്തപത്രസമ്മേളനത്തിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു. “ഇറാനൊരു മഹത്തായ രാഷ്ട്രമാകുമെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു… പക്ഷേ അവർക്ക് ആണവായുധങ്ങൾ കൈവശം വയ്ക്കാനാവില്ല” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഇറാന് ഗുണം ചെയ്യുമെന്ന് തോന്നിയാൽ ആരെയും കാണാൻ തയ്യാറാണെന്ന് റൂഹാനി വ്യക്തമാക്കി. “ഒരു സെഷനിൽ പങ്കെടുക്കുകയോ മറ്റൊരാളുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യുന്നത് എന്‍റെ രാജ്യത്തിന്‍റെ വികസനത്തിനും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെങ്കിൽ,ഞാൻ അത് ചെയ്യാൻ മടിക്കില്ല,” അദ്ദേഹം പറഞ്ഞു.

കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് തുടങ്ങിയ രാഷ്ട്രങ്ങള്‍ ഫ്രാന്‍സിലെ ബിയാരിറ്റ്‌സിൽ നടത്തിയ ജി 7 ഉച്ചകോടിയുടെ സമാപനത്തിലാണ് ട്രംപിന്റെ പ്രസ്താവന. ലോക വ്യാപാരം, ആമസോണിലെ തീപിടുത്തങ്ങൾ, ഉക്രെയ്ൻ, ലിബിയ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ സംഭവവികാസങ്ങൾ തുടങ്ങിയ വിഷയങ്ങളും അവർ ചർച്ച ചെയ്തു.

Read More- ‘ഇദ്ദേഹം നല്ല ഇംഗ്ലീഷ് പറയും, പറയുന്നില്ലന്നെ ഉള്ളൂ’ മോദിയെ കുറിച്ച് ട്രംപ്, കാശ്മീര്‍ മധ്യസ്ഥ നീക്കത്തില്‍നിന്ന് അമേരിക്ക പിന്മാറി

This post was last modified on August 27, 2019 9:03 am