X

ജനയുഗത്തില്‍ വരുന്നതെല്ലാം പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

എഡിറ്ററെന്ന നിലയില്‍ തനിക്ക് ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും ആരെയും വിരട്ടാല്‍ നോക്കിയിട്ടില്ലെന്നും കാനം

പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പല ലേഖനങ്ങളും വരുമെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ അതിലുണ്ടാകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എഡിറ്ററെന്ന നിലയില്‍ തനിക്ക് ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും ആരെയും വിരട്ടാല്‍ നോക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഇന്ന് ജനയുഗത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ വന്ന രണ്ട് ലേഖനങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ മുന്നണി മര്യാദകള്‍ ലംഘിക്കുന്നുവെന്ന് ഇ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം ജയരാജന്റെ പ്രതികരണങ്ങളോട് പ്രതികരിക്കാനില്ലെന്നും കാനം അറിയിച്ചു. പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ പത്രത്തില്‍ മുഖപ്രസംഗം എഴുതി അറിയിക്കും. മുന്നണിയില്‍ പറയാനുള്ള കാര്യങ്ങള്‍ മുന്നണിയില്‍ പറയുമെന്നും അദ്ദേഹം ചൂണ്ടിക്കളഞ്ഞു.

അതേസമയം ലേഖനങ്ങളില്‍ ഒന്ന് എഴുതിയ വിപി ഉണ്ണികൃഷ്ണനെ കാനം തള്ളിപ്പറഞ്ഞു. വിപി ഉണ്ണികൃഷ്ണന്‍ മുമ്പ് സംസ്ഥാന സമിതിയില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അംഗമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.