X

പ്രളയ ബാധിതര്‍ക്ക് വേണ്ടി വീണ്ടും ‘ഭഗവാന്റെ മരണം’

കന്നഡ സാഹിത്യകാരന്‍ എം.എം കല്‍ബുര്‍ഗിയുടെ കൊലപാതകം പ്രമേയമാക്കി കെ.ആര്‍ മീര എഴുതിയ ഭഗവാന്റെ മരണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു

കെ ആര്‍ മീരയുടെ ‘ഭഗവാന്റെ മരണം’ വീണ്ടും അരങ്ങിലെത്തുന്നു. ഹസിം അമരവിള സംവിധാനം ചെയ്യുന്ന ‘വീണ്ടും ഭഗവാന്റെ മരണം’ നാടകം തിരുവനന്തപുരം തൈക്കാട് സൂര്യഗണേഷം തീയേറ്ററില്‍ ആഗ്‌സ്റ്റ് 31ാം തീയതി വൈകുന്നേരം ആറരയ്ക്ക് വീണ്ടും അവതരിപ്പിക്കും. കനല്‍ സാംസ്‌കാരിക വേദി അവതരിപ്പിക്കുന്ന നാടകത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം.

ആഗസ്റ്റ് 21ന് നാടകം വീണ്ടും അവതരിപ്പിക്കാനായിരുന്നു തീരുമാനം. പക്ഷേ തിരുവനന്തപുരത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും റിലീഫ് ക്യാംപുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സജീവമാകുകയും ചെയ്തപ്പോള്‍ ആഗസ്റ്റ് 31ലേക്ക് നാടകം മാറ്റുകയായിരുന്നു.’ നടനും കനല്‍ സാംസ്‌കാരിക വേദി അംഗവുമായ കണ്ണന്‍ നായര്‍ പറഞ്ഞു.

‘കലയാണ് കലാകാരന്റെ ആയുധം. 1500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് അയച്ചു കഴിഞ്ഞാല്‍ കാരിക്കേച്ചര്‍ വരച്ചു തരാമെന്നുള്ള പോസ്റ്റുകള്‍ കണ്ടിരുന്നു. അതൊക്കെ നല്ല കാര്യമായിരുന്നു. രണ്ട് ദിവസം മുമ്പ് റിലീഫ് സെന്ററുകളില്‍ പോയി നാടന്‍പാട്ട് അവതരിപ്പിച്ചിരുന്നു. അത് അവിടെയുള്ളവര്‍ക്ക് ഒരു പ്രചോദനം ആകാന്‍ വേണ്ടി ചെയ്തതാണ്. കലയെ എങ്ങനെ പോസിറ്റീവായും ക്രിയേറ്റീവായും ഉപയോഗിക്കാമെന്ന് ആലോചിക്കണം.’

കനല്‍ സാംസ്‌കാരിക വേദി ജൂലൈ 13,14 തീയതികളില്‍ തിരുവനന്തപുരം തൈക്കാട് സൂര്യഗണേഷം തീയേറ്ററില്‍ അവതരിപ്പിച്ച ‘വീണ്ടും ഭഗവാന്റെ മരണം’ നാടകം നിറഞ്ഞ സദസിലാണ് അവതരിപ്പിച്ചത്. നാടകാസ്വാദകരുടെ ആവശ്യപ്രകാരം ജൂലൈ 15നും നാടകം അവതരിപ്പിച്ചിരുന്നു.

കന്നഡ സാഹിത്യകാരന്‍ എം.എം കല്‍ബുര്‍ഗിയുടെ കൊലപാതകം പ്രമേയമാക്കി കെ.ആര്‍ മീര എഴുതിയ ഭഗവാന്റെ മരണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഭഗവത് ഗീതയെ നിന്ദിച്ച പ്രൊഫസര്‍ ഭഗവാന്‍ ബസവപ്പയെ കൊല്ലാനെത്തുന്ന അമര എന്ന കൊലയാളിയെ മനസ് മാറ്റുന്നതാണ് കഥാ ഇതിവൃത്തം.

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

This post was last modified on August 25, 2018 11:15 am