X

നടി ആക്രമിക്കപ്പെട്ട കേസില്‍ ബ്ലാക്‌മെയിലിംഗ്; നാദിര്‍ഷയും ദിലീപും പരാതി നല്‍കി

പേരുപറയാതിരിക്കാന്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഒന്നരക്കോടി ആവശ്യപ്പെട്ടെന്നു പരാതി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും ഡിജിപിക്കു പരാതി നല്‍കി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നയാള്‍ ഫോണില്‍ വിളിച്ച് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്. കേസില്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും പേര് പറയണമെന്നു പലരും നിര്‍ബന്ധിക്കുന്നതായും ഇരുവരുടെയും പേര് പറയാതിരിക്കണമെങ്കില്‍ ഒന്നരകോടി രൂപ നല്‍കണമെന്നുമായിരുന്നു വിഷ്ണുവിന്റെ ആവശ്യം. നാദിര്‍ഷയുടെയും ദിലീപിന്റെ ഡ്രൈവറിന്റെയും ഫോണില്‍ വിളിച്ചായിരുന്നു പണം ആവശ്യപ്പെട്ടത്. ഈ ഫോണ്‍കോള്‍ റെക്കോര്‍ഡുകളാണ് പൊലീസിനു കൈമാറിയിരിക്കുന്നത്.

നേരത്തെയും തനിക്ക് പണം ആവശ്യപ്പെട്ട് ഒരു കത്ത് ലഭിച്ചിരുന്നുവെന്നും ദിലീപ് പറയുന്നു. കത്ത് ആരാണ് എഴുതിയതെന്ന് അറിയില്ലെങ്കിലും പള്‍സര്‍ സുനി എഴുതിയതാണെന്നു സംശയിക്കുന്നതായും ദീലീപ് പറഞ്ഞിരുന്നു. തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നു കാണിച്ച് ഡിജിപിക്കു പരാതി നല്‍കിയിരുന്നതായും ഇപ്പോള്‍ കേസില്‍ പുനരന്വേഷണം ആരംഭിക്കുന്നത് തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും ദിലീപ് മാധ്യമങ്ങളോടു പറഞ്ഞു.

This post was last modified on July 12, 2017 5:22 pm