X

മോര്‍ഗന്‍ ഫ്രീമാനെതിരെ ലൈംഗികാരോപണം: മാപ്പുപറഞ്ഞ് നടന്‍

ഫ്രീമാന്‍ തന്റെ ശരീരത്തില്‍ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചെന്നും ശരീരഘടനയെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും മോശം കമന്റുകള്‍ പറയാറുണ്ടായിരുന്നുവെന്നും യുവതി

നടനും, ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാവും ആയ മോര്‍ഗന്‍ ഫ്രീമാനെതിരെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പരാതി. അന്വേഷണത്തിന്റെ ഭാഗമായി ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ പതിനാറ് പേരോടാണ് ഫ്രീമാനെതിരായ ആരോപണം സംബന്ധിച്ച് സിഎന്‍എന്‍ ആശയവിനിമയം നടത്തിയത്.

അവരില്‍ എട്ടുപേര്‍ വിഖ്യാതനടനില്‍ നിന്നും തങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായതായി പറഞ്ഞു സിനിമ സെറ്റിലും, തന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റിവിലേഷന്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ഓഫീസിലും ജോലി ചെയ്യുന്നവര്‍ ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിരിയ്ക്കുന്നത്.

ഫ്രീമാന്‍ അഭിനയിച്ച ഗോയിംഗ് ഇന്‍ സ്റ്റൈല്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി ജോലി ചെയ്ത യുവതി തനിക്ക് പലവട്ടം ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി. പലപ്പൊഴും ഫ്രീമാന്‍ തന്റെ ശരീരത്തില്‍ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചെന്നും ശരീരഘടനയെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും മോശം കമന്റുകള്‍ പറയാറുണ്ടായിരുന്നുവെന്നും യുവതി തുറന്നടിച്ചു.

2012ല്‍ പുറത്തെത്തിയ നൗ യു സീ മീ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷനില്‍ ജോലി ചെയ്ത യുവതിയാണ് ആരോപണമുയര്‍ത്തിയ മറ്റൊരാള്‍. തന്നോടും തന്റെ അസിസ്റ്റന്റിനോടും ഏറെ മോശമായാണ് ഫ്രീമാന്‍ പെരുമാറിയതെന്ന് പറയുന്നു അവര്‍. ഫ്രീമാന്‍ സെറ്റില്‍ വരുന്ന ദിവസങ്ങളില്‍ ശരീരഭാഗങ്ങള്‍ പൂര്‍ണമായും മൂടുന്ന വസ്ത്രങ്ങള്‍ മാത്രമേ പിന്നീട് ധരിക്കുകയുള്ളായിരുന്നുവെന്നും ഇവര്‍ പറയുന്നു.

ആരോപണത്തോട് മോര്‍ഗന്‍ ഇപ്രകാരം പ്രതികരിച്ചു. താന്‍ ആരെയും അറിഞ്ഞുകൊണ്ട് ഉപദ്രവിക്കാന്‍ ശ്രാമിച്ചിട്ടില്ല. തനിക്കൊപ്പം പ്രവര്‍ത്തിക്കുകയോ തന്നെ അറിയുകയോ ചെയ്യുന്നവര്‍ക്ക് അറിയാം താന്‍ അറിഞ്ഞു കൊണ്ട് ആരെയും ഉപദ്രവിക്കില്ലെന്ന്. തന്നില്‍ നിന്ന് ബുദ്ധിമുട്ടോ അവഹേളനമോ നേരിട്ടതായി കരുതുന്നവരോട് മാപ്പ് പറയുകയാണ്. തനിക്ക് അത്തരത്തിലൊരു ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു.