X

ബാങ്കിലെ മഷി പുരട്ടലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

അഴിമുഖം പ്രതിനിധി

ഉപഭോക്താക്കളുടെ വിരലില്‍ മഷി തേയ്ക്കുന്ന നടപടിയില്‍ ആശങ്കയറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര ധനകാര്യ വകുപ്പിന് കത്തെഴുതി. തെരഞ്ഞെടുപ്പ് പ്രക്രിയകളെ സാരമായി ബാധിക്കാന്‍ ഇടയുള്ളതാണ് ബാങ്കുകളിലെ മഷി തേയ്ക്കല്‍ എന്നും അതിനാല്‍ ഇത് പാടില്ലെന്നുമാണ് കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. 

വലുതു കൈവിരലില്‍ മാത്രമേ മഷി പുരട്ടാവുള്ളൂ എന്നും വോട്ടര്‍മാരുടെ വിരലില്‍ പുരട്ടുന്ന തരത്തിലുള്ള ഇന്‍ഡെലിബ്ള്‍ ഇങ്ക് ഉപയോഗിക്കരുതെന്നും കമ്മിഷന്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെടുന്നു.

ഉത്തര്‍പ്രദേശ് പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ മാസം 19 നു മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്,മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍ ബാങ്കിലെടുത്തുന്നവരുടെ വിരലുകളില്‍ മഷ് പുരട്ടുകയാണെങ്കില്‍ ഇതവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനു തടസമുണ്ടാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. അതിനാല്‍ ബാങ്കിലെത്തുന്ന ഇടപാടുകാരുടെ വലതു കൈവിരലില്‍ മാത്രം മഷി പുരട്ടാന്‍ ബാങ്ക് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെടുന്നത്.

നിരോധിക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കിലെത്തുന്നവരെ കള്ളപ്പണക്കാര്‍ അവരുടെ പണം മാറ്റിയെടുക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഒരു ദിവസം ബാങ്കിലെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ തവണ നോട്ടുമാറ്റിയെടുക്കുന്നതും വിവിധ ബാങ്കുകളില്‍ നിന്നായി നോട്ടുമാറാന്‍ ശ്രമിക്കുന്നതും തടയാനെന്ന പേരിലാണ് സര്‍ക്കാര്‍ മഷി പുരട്ടല്‍ തീരുമാനം കൊണ്ടുവന്നത്.

 

This post was last modified on December 27, 2016 2:17 pm