ഒരു ബഹുസ്വര സമൂഹമാണ് നമ്മുടേത്. എന്നാല്‍ അത്തരം സമുദായങ്ങളെ, വംശങ്ങളെ പരസ്പര വിദ്വേഷികളാക്കി മാറ്റാന്‍ രാഷ്ട്രീയപരമായി മുതലെടുപ്പ് നടത്തുന്നവര്‍ക്ക് സാധിക്കാറുണ്ട്. ഇന്ത്യ പോലെ അത്തരം ബഹുഭാഷാ, മത, വംശ അടിത്തറയുള്ള ഒരു രാജ്യത്ത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി പ്രാമുഖ്യം കൊടുക്കുമ്പോള്‍ അവിടെയുണ്ടാകുന്ന പ്രതിസന്ധികള്‍ മൂര്‍ച്ചിക്കും, ഇപ്പോള്‍ അസമില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതു പോലെ.
ചില പ്രത്യേക വിഭാഗക്കാരെയും വിശ്വാസക്കാരെയും പ്രീണിപ്പിക്കുക എന്ന കാര്യം എല്ലാക്കാലത്തും രാഷ്ട്രീയ നേതൃത്വങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ അസം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയുടെ നിലപാട് ഇവിടെ എടുത്തു പറയേണ്ടതുണ്ട്. കാരണം, ഇവിടെ ബിജെപി നടപ്പാക്കുന്ന ഇരട്ടത്താപ്പ് നയമാണ് കാരണം എന്നതു കൊണ്ടുതന്നെ.
കുറച്ചു കാലമായി നടപ്പാക്കാന്‍ ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു ബില്ലാണ് അതില്‍ എടുത്തു പറയേണ്ടത്. പൗരത്വ (ഭേദഗതി) ബില്‍- 2016 കൊണ്ടുവരാനും ഇത് അസമില്‍ മാത്രമല്ല, രാജ്യമൊട്ടാകെ നടപ്പാക്കാനുമുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. അസമുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന ബംഗ്ലാദേശില്‍ നിന്നുള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിക്ക്, പാഴ്സി, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ് തുടങ്ങി മുസ്ലീങ്ങളല്ലാത്തവര്‍ക്ക് മാത്രം പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ദേഭഗതി. അതിനൊപ്പം തന്നെ ബിജെപി അവിടെ ചെയ്യുന്ന മറ്റൊരു കാര്യമുണ്ട്. തങ്ങളുടെ മേല്‍ക്കോയ്മ അസമില്‍ ഉറപ്പിക്കാനായി അനധികൃതത കുടിയേറ്റക്കാരെ അവിടെ നിന്ന് പുറത്താക്കാനുള്ള ദേശീയ പൗരത്വ രജിസ്റ്റര്‍ (National Register of Citizens) നടപ്പാക്കുകയും ചെയ്യുന്നു.
ഈ രണ്ടു കാര്യങ്ങളും അസമിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ഒന്നാണ്. കാരണം, കുടിയേറ്റം എന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ സംബന്ധിച്ചിടത്തോളം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒന്നാണ്. അസമില്‍ അത്തരത്തില്‍ ബംഗ്ലാദേശില്‍ നിന്ന് മുസ്ലീം സമുദായക്കാര്‍ അടക്കമുള്ളവര്‍ കുടിയേറിയിട്ടുണ്ട്. അതിനു പിന്നാലെയാണ് മുസ്ലീങ്ങളല്ലാത്തവരെ അവിടേക്ക് തിരികെ കൊണ്ടുവരാന്‍ പുതിയ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതും. അതുകൊണ്ടു തന്നെ കാര്യങ്ങള്‍ അവിടെ സങ്കീര്‍ണമാണ്. അസം ഗണ പരിഷത്ത് പോലുള്ള പ്രാദേശിക പാര്‍ട്ടികള്‍, അവര്‍ അസമില്‍ ബിജെപിയുടെ സഖ്യകക്ഷിയുമാണ്, 1985-ലെ അസം ഉടമ്പടി (Assam Accord)ക്ക് വിരുദ്ധമാണ് പൗരത്വ ഭേദഗതി ബില്‍ എന്നാണ് പരിഷത്ത് ചൂണ്ടിക്കാട്ടുന്നത്. അസമിന്റെ ജനസംഖ്യാപരവും ഭാഷാപരവും ഗോത്രപരവുമായ കാര്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടുന്ന ഉടമ്പടിയുടെ ലംഘനമാണ് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ആളുകളെ കൊണ്ടുവരാനുള്ള നീക്കമെന്ന് അവര്‍ പറയുന്നു.
അസം കരട് പൗരത്വ പട്ടികയില്‍ 40 ലക്ഷം പേര്‍ പുറത്ത്; ആ മനുഷ്യര്‍ ഇനി എന്തു ചെയ്യും?
അതുകൊണ്ടു തന്നെ പൗരത്വ (ഭേദഗതി) ബില്ലിനെതിരെ അസം ഗണ പരിഷത്ത് കഴിഞ്ഞ ദിവസം അസമില്‍ നടത്തിയ ബന്ദിനോടുള്ള പ്രതികരണം ഏറെ പ്രധാനപ്പെട്ടതാണ്. ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് അടിത്തട്ടില്‍ ശക്തമായ പിന്തുണയുണ്ട് എന്നു തെളിയിച്ചതായിരുന്നു അത്. എന്നാല്‍ ബിജെപിയാകട്ടെ, തങ്ങളുടെ നടപടികളിലെ വൈരുധ്യം കണക്കാക്കാതെ തന്നെ തങ്ങളൂടെ നീക്കങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്യുന്നു. അതായത്, ദേശീയ പൗരത്വ രജിസ്റ്റര്‍ വഴി ഇന്ത്യന്‍ പൌന്മാരല്ലാത്തവരെ ഇവിടെ നിന്ന് പുറത്താക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുന്നു- 40 ലക്ഷം പേരെയാണ് ഇതുവരെ ഇത്തരത്തില്‍ കണ്ടെത്തിയിരിക്കുന്നത്, അവരില്‍ നിരവധി പേര്‍ ഈ രാജ്യത്ത് തന്നെ ജനിച്ചുവളര്‍ച്ച നിയമാനുസൃത പൗരന്മാരാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയും ചെയ്തിരുന്നു- അതിനൊപ്പമാണ് പൗരത്വ (ഭേദഗതി) ബില്‍ പാസാക്കിക്കൊണ്ട് ചില പ്രത്യേക മതവിഭാഗങ്ങള്‍ക്ക് മാത്രമായി അതിര്‍ത്തി തുറന്നു കൊടുക്കാന്‍ ഒരുങ്ങുന്നതും.
ഈ ബില്‍ പാസാകുന്നതോടെ സംഭവിക്കുന്നത് അസമില്‍ വിവിധ സമുദായങ്ങള്‍ തമ്മിലുള്ള ധ്രുവീകരണം അതിന്റ ഉച്ചസ്ഥായിയിലാവും എന്നതാണ്. അതാണ് ഇപ്പോള്‍ അസമില്‍ കണ്ടു കൊണ്ടിരിക്കുന്നതും. അപ്പര്‍ അസമിലെ ടിന്‍സുക്യയില്‍ മൂന്നു കര്‍ഷകരടക്കം അഞ്ച് ബംഗാള്‍ സ്വദേശികളെ വെടിവച്ചു കൊന്ന സംഭവവത്തിന്റെ വേരുകളും നീളുന്നത് പൗരത്വ (ഭേദഗതി) ബില്ലിലേക്കാണ്. നിരോധിത സംഘടനയായ ഉള്‍ഫ (ഇന്‍ഡിപെന്റഡ്) ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംസ്ഥാന സര്‍ക്കാരും ഒപ്പം സര്‍ക്കാരുമായി ഇപ്പോള്‍ സമാധാന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്ന ഉള്‍ഫയുടെ അനൂപ് ചേത്യ വിഭാഗവും പറയുന്നത്. ബില്‍ പാസായാല്‍ അസം കത്തുമെന്നാണ് ചേത്യ ഇന്നലെ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ബംഗ്ലാദേശില്‍ വച്ച് പിടിയിലായ ചേത്യയെ ഇന്ത്യക്ക് കൈമാറുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ ആയുധം താഴെ വച്ച ഇയാളുടെ ഗ്രൂപ്പ് സര്‍ക്കാരുമായി സമാധാന ചര്‍ച്ചകള്‍ നടത്തി വരികയാണ്. എന്നാല്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിനും സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകര്‍ക്കുന്നതിനും ഇയാളുടെ ഗ്രൂപ്പിലെ മൂന്നു പേരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
അസം പൗരത്വം: 30 വര്‍ഷം രാജ്യത്തെ സേവിച്ച കരസേന ഉദ്യോഗസ്ഥനും പട്ടികയില്‍ നിന്ന് പുറത്ത്
അവര്‍ പ്രകോപന പ്രസംഗം നടത്തിയിരിക്കാം, പക്ഷേ കൊലപാതകത്തില്‍ പങ്കില്ലെന്നും ചേത്യ പറയുന്നു. അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്, ബില്‍ ഏതെങ്കിലും വിധത്തില്‍ പാസായാല്‍ സംസഥാനത്തുണ്ടാകുന്ന എതിര്‍പ്പ് നിസാരമായിരിക്കില്ലെന്നും ഉള്‍ഫയുടെ നിരോധിത വിഭാഗത്തിലേക്ക് കൂടുതല്‍ ആളുകള്‍ ചേരുമെന്നുമാണ്. ബില്‍ ഇപ്പോള്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണ്. ബില്‍ ഏതെങ്കിലും വിധത്തില്‍ പാസാകുന്ന പക്ഷം ബാരക് താഴ്‌വരയിലെ ജനങ്ങള്‍ ബ്രഹ്മപുത്ര താഴ്‌വരയിലെ ജനങ്ങള്‍ക്കെതിരെ അണിനിരക്കുന്ന സാഹചര്യമുണ്ടാവും.
പക്ഷേ, രാഷ്ട്രീയക്കാര്‍ ഇക്കാര്യങ്ങള്‍ നോക്കിക്കാണുന്നത് മറ്റൊരു വിധത്തിലാണ്. സാമൂഹിക വിഭജനങ്ങള്‍, മതപരവും ഗോത്രപരവുമായ വ്യത്യാസങ്ങള്‍ ഒക്കെ ഇന്ത്യയില്‍ കണക്കാക്കപ്പെടുന്നത് ഒരു രാഷ്ട്രീയ മൂലധനം കൂടിയായാണ്. അതുകൊണ്ടു തന്നെ അതെത്ര കുഴപ്പം പിടിച്ചതാണെങ്കിലും ഈ വിധത്തില്‍ ലഭിക്കുന്ന മേല്‍ക്കൈ നഷ്ടപ്പെടുത്താന്‍ ബിജെപി തയാറാകുമെന്ന് തോന്നുന്നില്ല. അത് അവര്‍ക്ക് ഗുണകരമായിരിക്കും, പക്ഷേ ഈ മഹത്തായ ജനാധിപത്യ രാജ്യത്തിന് അങ്ങനെയായിരിക്കില്ല എന്നു മാത്രം.
അന്യർ, കൂട്ടക്കൊലകളുടെ സാധ്യതാ ഇരകൾ, ഇനി നിത്യഭയത്തിൽ ജീവിക്കേണ്ടി വരുന്നവർ
2019-ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ കാത്തിരിക്കുന്ന സംഘര്‍ഷങ്ങള്‍
This post was last modified on November 4, 2018 1:56 pm