പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വി.വി. വസന്തകുമാറിന്റെ വസതിയില്‍ സന്ദർശനം നടത്തി മമ്മൂട്ടി. പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി ലക്കിടിയിലെ വസന്തകുമാറിന്റെ വീട്ടിലെത്തിയത്. കൂടാതെ വസന്തകുമാറിന്റെ ശവകുടീരത്തിൽ മമ്മൂട്ടി ആദരവർപ്പിക്കുകയും ചെയ്തു.
വസന്തകുമാറിന്റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ച മമ്മൂട്ടി കുറച്ചു സമയം ഇവർക്കൊപ്പം ചിലവഴിച്ചതിനു ശേഷമാണ് മടങ്ങി പോയത്. വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയിരിക്കുന്നത്. നടന്നാണ് താരം അവിടേയ്ക്ക് എത്തിയത്.
മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു താരത്തിന്റെ സന്ദർശനം നടൻ അബു സലിം, ബിജോ അലക്സാണ്ടർ (ഡെപ്യൂട്ടി സൂപ്രണ്ട് സ്പെഷൽ ബ്രാഞ്ച് വയനാട്) എന്നിവർ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളിലൂടെയാണ് താരത്തിന്റെ ഈ സന്ദർശന വാർത്ത പുറത്തായത്.