X

400 കുട്ടികള്‍ക്ക് എച്ച്‌ഐവി പകര്‍ത്തിയതായി സംശയിക്കുന്ന ഡോക്ടര്‍ പാകിസ്താനില്‍ അറസ്റ്റില്‍

എച്ച്ഐവി പ്രതിരോധത്തില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് പാകിസ്താന്‍.

410 കുട്ടികളിലും നൂറുകണക്കിന് ആളുകളിലും എച്ച്.ഐ.വി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാകിസ്താനിൽ ഒരു ഡോക്ടർ അറസ്റ്റിലായി. അദ്ദേഹം മനഃപൂര്‍വ്വം രോഗം പകര്‍ന്നതാണോ എന്നാണ് സംശയിക്കപ്പെടുന്നത്. ഡോക്ടര്‍ എച്ച്.ഐ.വി ബാധിതനാണ്. തെക്കൻ പാകിസ്താനിലെ ലര്‍ക്കാനയിലാണ് സംഭവം.

ആരോഗ്യ വകുപ്പിന് ലഭിച്ച പരാതിയെ തുടര്‍ന്ന് ലാർകാനയിലുളള 13,800 പേരെ എച്ച്.ഐ.വി പരിശോധനക്ക് വിധേയമാക്കിയിരുന്നു എന്നും അങ്ങിനെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതെന്നും സിന്ധ് പ്രവിശ്യയിലെ എയ്ഡ്സ് കണ്ട്രോൾ പ്രോഗ്രാം തലവൻ സിക്കന്ദർ മേമന്‍ പറഞ്ഞു.

“പത്തുവയസ്സുള്ള മകന് എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയപ്പോള്‍ തകര്‍ന്നു പോയെന്ന്” എച്ച്.ഐ.വി ബാധിച്ച ഒരു കുട്ടിയുടെ അമ്മ റഹ്മത്ത് ബീബി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. “ലാർകാനയിലെ പൊടിപിടിച്ച അന്തരീക്ഷത്തില്‍ തന്‍റെ മകന് പനി പിടിച്ചപ്പോള്‍ അസാധാരണമായി ഒന്നും തോന്നിയില്ല. ഡോക്ടറെ കണ്ടപ്പോള്‍ പാരസെറ്റമോളും ഒരു സിറപ്പും നല്‍കി ആശങ്കപ്പെടേണ്ടതില്ല എന്നു പറഞ്ഞാണ് തിരിച്ചയച്ചത്. സമീപ ഗ്രാമങ്ങളിലെ പല കുട്ടികള്‍ക്കും എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് തെളിഞ്ഞതോടെ ഞാനും പേടിച്ചു”.

കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയി വീണ്ടും പരിശോധന നടത്തിയപ്പോഴാണ് റഹ്മത്ത് അപകടം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അവരുടെ വീട്ടിലുള്ളവരിലും എച്ച്.ഐ.വി ടെസ്റ്റ് നടത്തി. എന്നാല്‍ മറ്റാര്‍ക്കും അണുബാധ ഇല്ലായിരുന്നു.

എച്ച്ഐവി പ്രതിരോധത്തില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് പാകിസ്താന്‍. ഇതുവരെ 23,000 എച്ച്.ഐ.വി കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

This post was last modified on May 17, 2019 9:24 am