X

ഭാരത് മാതയെന്ന ആശയം യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്തത്: ഇര്‍ഫാന്‍ ഹബീബ്

അഴിമുഖം പ്രതിനിധി

ഭാരത് മാത എന്ന ആശയം യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്നും പ്രാചീന, മധ്യകാല ഇന്ത്യകളില്‍ അത്തരമൊരു സങ്കല്‍പം നിലനിന്നിരുന്നതിന് തെളിവില്ലെന്നും പ്രമുഖ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് അഭിപ്രായപ്പെട്ടു. മാതൃഭൂമി, പിതൃഭൂമി എന്നീ വിഭാവനങ്ങള്‍ യൂറോപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നവയാണെന്ന് ജെഎന്‍യുവില്‍ ചരിത്രകാരനായ ബിപാന്‍ ചന്ദ്ര അനുസ്മരണ പ്രഭാഷണം നടത്തവേ അദ്ദേഹം പറഞ്ഞു.

ബിജെപിയും ആര്‍ എസ് എസും ഭാരത് മാത കീ ജയ് എന്ന് എല്ലാവരും വിളിക്കണമെന്ന് ആവശ്യപ്പെട്ടും അതിനെ ദേശീയതയുമായി കൂട്ടിയിണക്കിയും വിവാദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രമുഖ ചരിത്രകാരനായ ഹബീബ് ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

ഭാരതം എന്നത് പ്രാചീന ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നു. ഖരവേല രാജാവിന്റെ പ്രാകൃത് ഭാഷയിലെ ശിലാസനത്തിലാണ് അത് ആദ്യമായി ഉപയോഗിച്ചത്. രാജ്യത്തെ മാതാവിന്റേയും പിതാവിന്റേയും രൂപത്തില്‍ പ്രതിനിധീകരിക്കുന്നത് പ്രാചീന, മധ്യകാല ഇന്ത്യകളില്‍ അറിവുണ്ടായിരുന്നില്ല. യൂറോപ്പില്‍ ദേശീയതയ്‌ക്കൊപ്പം ഉയര്‍ന്നു വന്നതാണ് ഈ ആശയമെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ ഉറുദുവിലെ മദര്‍-ഇ-വതന്‍ എന്നതും യൂറോപ്പില്‍ നിന്നുള്ള ആശയമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസും ഐ എസും ഒരുപോലെയാണെന്ന് അഭിപ്രായപ്പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഹബീബ് സംഘപരിവാറുമായി ഏറ്റുമുട്ടിയിരുന്നു.

This post was last modified on December 27, 2016 3:53 pm