‘പിഎം നരേന്ദ്രമോദി’ എന്ന ചിത്രത്തിന്റെ റിലീസിങ് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത് ബുക്ക്മൈഷോ അധികൃതർ അറിഞ്ഞില്ല. ഇപ്പോഴും ഈ ആപ്ലിക്കേഷനിൽ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. നേരത്തെ നിശ്ചയിച്ച റിലീസ് തിയ്യതിയായ 11ന് ബുക്കിങ് ലഭ്യമല്ലെന്നത് ശ്രദ്ധേയമാണ്.
ഏപ്രിൽ 12 മുതൽ ബുക്കിങ് ലഭ്യമാണ്. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് കമ്മീഷന്റെ ഉത്തരവ്. തെരഞ്ഞെടുപ്പിലെ സംതുലിതമായ മത്സരാന്തരീക്ഷത്തെ ഇല്ലാതാക്കും ഈ ചിത്രമെന്ന് തിരിച്ചറിഞ്ഞാണ് വിലക്ക് ഏർപ്പെടുത്തിയത്.
തിരുവനന്തപുരം രമ്യയിൽ ഏപ്രിൽ 12നുള്ള ഷോയ്ക്ക് ഇപ്പോഴും ബുക്കിങ് തുടരുകയാണ്. പകുതിയോളം സീറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ടതായാണ് കാണിക്കുന്നത്. ഇവയുടെ ബുക്കിങ് നിർത്തി വെക്കാത്തതിന്റെ കാരണം വ്യക്തമല്ല.
പ്രധാനമന്ത്രിയുടെ ജീവിതകഥയെ ആധാരമാക്കി നിർമിച്ച ചിത്രം ‘പിഎം നരേന്ദ്ര മോദി’ തെരഞ്ഞെടുപ്പ് കഴിയും വരെ പുറത്തിറക്കരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിട്ടുള്ളത്. സിനിമ ഈ സന്ദർഭത്തിൽ റിലീസ് ചെയ്യുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കമ്മീഷൻ പറഞ്ഞു. പക്ഷപാതരഹിതമായ മത്സരാന്തരീക്ഷത്തെ ഇല്ലാതാക്കുന്നതാണ് സിനിമയുടെ ഇതിവൃത്തമെന്നു കണ്ടാണ് കമ്മീഷൻ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിപക്ഷ പാർട്ടികളടക്കമുള്ളവരിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
ഏപ്രിൽ 11നായിരുന്നു പിഎം നരേന്ദ്രമോദിയുടെ റിലീസിങ് നിശ്ചയിച്ചിരുന്നത്. എന്നാൽ അന്നേ ദിവസം തന്നെയാണ് രാജ്യത്ത് ആദ്യഘട്ട വോട്ടെപ്പ് നടക്കുന്നതും. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ചിത്രം പുറത്തിറക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. 23 ഭാഷകളിലായാണ് സിനിമ റിലീസിങ്ങിന് ഒരുങ്ങുന്നത്.
This post was last modified on April 10, 2019 4:17 pm