അനധികൃത ഖനനത്തിലൂടെ കുപ്രസിദ്ധി നേടിയ കര്‍ണാടകയിലെ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ജി ജനാര്‍ദ്ധന്‍ റെഡ്ഡിയുടെ ഒബ്ബാലപുരം മൈനിംഗ് കമ്പനി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന് കോഴ നല്‍കിയതിന്റെ തെളിവുകള്‍ പുറത്തുവന്നു. 2009 നവംബറില്‍ ഒഎംസിയുടെ അനന്ത്പൂരിലെ അനധികൃത ഇരുമ്പയിര് ഖനനം ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ആന്ധ്രപ്രദേശിന്റേയും കര്‍ണാടകയുടേയും അതിര്‍ത്തിയിലുള്ള പില്ലറുകള്‍ നീക്കം ചെയ്തായിരുന്നു അനധികൃത ഖനനം. എന്നാല്‍ 2010 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഒഎംസിക്ക് ഖനനത്തിന് അനുമതി നല്‍കി. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുന്‍കൂട്ടി കണ്ട്് ഹര്‍ജി തള്ളുന്നതിനായി സുപ്രീം കോടതി വൃത്തങ്ങളുമായി രഹസ്യമായി ബന്ധപ്പെട്ടു എന്ന ഗുരുതമായ ആരോപണമാണ് ഇപ്പോള്‍ ഒളി കാമറ ഓപ്പറേഷന്‍ വഴി പുറത്തുവന്നിരിക്കുന്നത്.
2010 മാര്‍ച്ച് 11ന് ആന്ധ്ര സര്‍ക്കാരിന്റെ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി പരിഗണിച്ചു. ഒരു സര്‍വേ നടത്താനും ഇത് പൂര്‍ത്തിയാകുന്നത് വരെ തല്‍സ്ഥിതി തുടരാനും സുപ്രീം കോടതി ഉത്തരവിട്ടു. ഏപ്രില്‍ ഒമ്പതിന് സമര്‍പ്പിച്ച സര്‍വേ റിപ്പോര്‍ട്ട് ഖനനം അനധികൃതമാണെന്നും പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മേയ് 10ന് സുപ്രീം കോടതി ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ ഒഎംസിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. ഖനനം തുടരാന്‍ അനുവാദം നല്‍കി. മേയ് 11ന് ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. സര്‍വേ റിപ്പോര്‍ട്ടിലെ ശുപാര്‍ശക്കെതിരായ വിധി പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചതെന്താണ്. എങ്ങനെയാണ് ജനാര്‍ദ്ദന്‍ റെഡ്ഡിക്കെതിരായ കേസ് സുപ്രീം കോടതി ഒതുക്കിയത്.
2010 ജനുവരിക്കും മേയിനുമിടയില്‍ ജനാര്‍ദ്ദന്‍ റെഡ്ഡി, ബിജെപി നേതാവ് ബി ശ്രീരാമലു, കാപ്റ്റന്‍ റെഡ്ഡി, സ്വാമിജി, പിന്നെ കെജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീനിജന്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ പല വട്ടം നടന്നിട്ടുണ്ട്. ചീഫ് ജസ്റ്റിസിന് 160 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. ഇതില്‍ 100 കോടി രൂപ നല്‍കിയിട്ടുണ്ട്. ബാക്കി 60 കോടി കൂടി കിട്ടണമെന്ന് ശ്രീനിജന്‍ ആവശ്യപ്പെടുന്നു. ഇതിന്റെ വീഡിയോ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കന്നഡ പ്രാദേശിക ചാനലായ ബി ടിവിയാണ് ഈ ദൃശ്യങ്ങള്‍ ആദ്യം പുറത്തുവിട്ടിരുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വഴിയും മറ്റും വീഡിയോ പ്രചരിപ്പിക്കുകയാണ്.
This post was last modified on May 10, 2018 6:32 pm