X

ഓട്ടോറിക്ഷയിൽ ബീഫ് കൊണ്ടുപോകുന്നതായി സംശയം: മധ്യപ്രദേശിൽ മുസ്ലിം ദമ്പതികളടക്കം നാലുപേരെ കെട്ടിയിട്ട് മർദ്ദിച്ചു

രാംസേന എന്ന സംഘടനയുടെ പ്രവർത്തകനാണ് താനെന്ന് വീഡിയോയിൽ ഇവരിലൊരാൾ പറയുന്നുണ്ട്.

തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം നടക്കുന്നതിനിടയില്‍ മധ്യപ്രദേശിൽ ബീഫിന്റെ പേരിൽ ആക്രമണം. മുസ്ലിം ഭാര്യാഭർത്താക്കന്മാരും ആക്രമണത്തിനിരയായവരിൽ പെടുന്നു. തലസ്ഥാനമായ ഭോപ്പാലിൽ നിന്നും 350 കിലോമീറ്റർ അകലെയുള്ള സിയോണി എന്ന പ്രദേശത്ത് മൂന്ന് മുസ്ലിങ്ങളെ കെട്ടിയിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ജയ് ശ്രീരാം വിളികളോടെയായിരുന്നു ആക്രമണം. ഇവരിലൊരാളുടെ ഭാര്യയെ മർദ്ദിക്കുന്നതിന്റെ ദൃശ്യവും പുറത്തു വന്നിട്ടുണ്ട്.

കാവി നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചവരായിരുന്നു അക്രമികൾ. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന നാലുപേരെയും അക്രമികൾ തടഞ്ഞു നിർത്തുകയും പുറത്തിറക്കി ആക്രമിക്കുകയുമായിരുന്നു.

കൂട്ടത്തിലെ സ്ത്രീയെ ചെരിപ്പുകൊണ്ട് തുടർച്ചയായി അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവസ്ഥലത്തേക്ക് കൂടുതൽ പേർ എത്തുന്നത് വീഡിയോയിൽ കാണാമെങ്കിലും ആരും പൊലീസിനെ വിളിക്കാതെ കാഴ്ച്ചക്കാരായി മാറി.

ഈ വീഡിയോ മൂന്നുദിവസം പഴയതാണെന്നും അക്രമികളെല്ലാം അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് ഓഫീസർ ലളിത് ശാക്യവാര്‍ വ്യക്തമാക്കി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അക്രമികള്‍ തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തത്. രാംസേന എന്ന സംഘടനയുടെ പ്രവർത്തകനാണ് താനെന്ന് വീഡിയോയിൽ ഇവരിലൊരാൾ പറയുന്നുണ്ട്. ഇയാള്‍ ഈ വീഡിയോ പിന്നീട് നീക്കം ചെയ്തു. ശുഭാം സിങ് എന്നാണ് ഇയാളുടെ പേര്.

ഭോപ്പാലിൽ ബിജെപി സ്ഥാനാർത്ഥിയായി നിന്ന് മത്സരിച്ച് ജയിച്ച പ്രഗ്യാ സിങ് താക്കൂറിനൊപ്പം താൻ നിൽക്കുന്ന ചിത്രം ശുഭാം സിങ് ഫേസ്ബുക്കിൽ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കമൽനാഥ് ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് അവർ വ്യക്തമാക്കി.

This post was last modified on May 25, 2019 1:40 pm

Related Post
Leave a Comment