X

കഛ് കടലിടുക്കിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറിയെന്ന് ജാഗ്രതാനിർദ്ദേശം: കടലിനടിയിലൂടെ ആക്രമണം സംഘടിപ്പിക്കാൻ വൈദഗ്ധ്യമുള്ളവരെന്ന് വിവരം

തുറമുഖത്തെവിടെയും സംശയകരമായ ഏത് നീക്കം ശ്രദ്ധയിൽ പെട്ടാലും അത് റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശം പറയുന്നു.

കഛ് കടലിടുക്കിലേക്ക് പാകിസ്താൻ ഭീകരർ നുഴഞ്ഞു കയറിയെന്ന് ജാഗ്രതാനിർദ്ദേശം പോയതായി റിപ്പോർട്ടുകൾ. സുരക്ഷാ സന്നാഹങ്ങൾ ശക്തിപ്പെടുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികൃതർ നിർദ്ദേശം നല്‍കി. പാകിസ്താൻ പരിശീലനം നല്‍കിയയച്ച കമാൻഡോകളാണ് അതിർത്തി ഭേദിച്ച് കടലിലൂടെ എത്തുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പറയുന്നു. കടലിനടിയിലൂടെ ആക്രമണങ്ങൾ സംഘടിപ്പിക്കാനുള്ള സന്നാഹങ്ങളുമായാണ് ഇവരെത്തുന്നതെന്നും റിപ്പോർട്ടുണ്ട്.

ഗുജറാത്ത് ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടാൻ സജ്ജരായിരിക്കണമെന്നും ദീൻദയാൽ പോർട്ട് ട്രസ്റ്റിലെ എല്ലാ കപ്പലുകളും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നും പോർട്ട് ട്രസ്റ്റ് അധികാരികൾ ഒരു സന്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തുറമുഖത്തെവിടെയും സംശയകരമായ ഏത് നീക്കം ശ്രദ്ധയിൽ പെട്ടാലും അത് റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശം പറയുന്നു.

കണ്ട്‌ല പോർട്ട് സ്റ്റീംഷിപ്പ് ഏജന്റ്സ് അസോസിയേഷനോട് ഈ സന്ദേശം എല്ലാവരിലുമെത്തിക്കാനുള്ള നിർദ്ദേശവും അധികാരികൾ നൽകിയിട്ടുണ്ട്. കടലിലുള്ള ഡ്രഡ്ജുകളിലേക്കും സപ്പോർട്ട് ക്രാഫ്റ്റുകളിലേക്കും സന്ദേശം നൽകാൻ വാൻ ഊർദ് എന്ന നെതർലാൻഡ്സിലെ കമ്പനിയെയും ഏൽപ്പിച്ചിട്ടുണ്ട്. തുറമുഖ അധികൃതരുമായി ഇതിൽ കരാറുള്ള സ്ഥാപനമാണിത്.

കാശ്മീരിന്റെ സ്വയംഭരണാവകാശം നീക്കം ചെയ്ത നടപടിക്കു ശേഷം പാകിസ്താനുമായുള്ള ഇന്ത്യയുടെ എല്ലാ ബന്ധങ്ങളുടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കാശ്മീരിൽ അതിശക്തമായ സുരക്ഷാ സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വാർത്ത വന്നിരിക്കുന്നത്.

This post was last modified on August 29, 2019 3:30 pm