X

സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ്: 6 പൊലീസുദ്യോഗസ്ഥരെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടു

ഗുജറാത്ത് ഐപിഎസ് ഓഫീസറായ വിപുൽ അഗർവാളും ബോംബെ ഹൈക്കോടതി വെറുതെ വിട്ടവരുടെ കൂട്ടത്തിൽ പെടുന്നു.

സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ കുറ്റാരോപിതരായ ഗുജറാത്തിലെയും രാജസ്ഥാനിലെയും ആറ് പൊലീസ് ഉദ്യോഗസ്ഥരെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. ഗുജറാത്ത് ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച വിധി ശരി വെക്കുകയായിരുന്നു കോടതി. മുൻ ഗുജറാത്ത് ഇൻസ്പെക്ടർ ജനറലായ ഡിജി വൻസാര അടക്കമുള്ളവരെയാണ് കോടതി വെറുതെ വിട്ടത്. കേസിന് പ്രസക്തിയില്ലെന്ന് കണ്ടെത്തിയാണ് കോടതി ഇവരെ വെറുതെ വിട്ടത്.

രാജ്കുമാർ പാണ്ഡ്യൻ, ദിനേഷ് എംഎൻ, ദൽപത് സിങ് റാതോഡ്, എൻകെ അമിൻ എന്നീ ഉദ്യോഗസ്ഥർക്കെതിരായ കേസ് നിലനിൽക്കുന്നതല്ലെന്ന് കോടതി വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. വൻസാര ഇതിനകം തന്നെ സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്തിട്ടുണ്ട്. രാജ്കുമാർ പാണ്ഡ്യനും ദിനേഷ് എംഎന്നും ഇപ്പോഴും സർവ്വീസിൽ തുടരുകയാണ്.

ഗുജറാത്ത് ഐപിഎസ് ഓഫീസറായ വിപുൽ അഗർവാളും ബോംബെ ഹൈക്കോടതി വെറുതെ വിട്ടവരുടെ കൂട്ടത്തിൽ പെടുന്നു.

ആയുധക്കടത്ത് മുതലായ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് ഗുജറാത്ത്, രാജസ്ഥാൻ പോലീസ് ആരോപിക്കുന്ന സൊഹ്റാബുദ്ദീൻ ഷെയ്ഖിനെ വ്യാജ ഏറ്റുമുട്ടൽ സംഘടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐ കേസ്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ ഇവർക്ക് പദ്ധതിയുണ്ടായിരുന്നെന്ന് ആരോപിച്ചാണ് ഏറ്റുമുട്ടൽ നടന്നത്. ഈ ഏറ്റുമുട്ടലിൽ സൊഹ്റാബുദ്ദീൻ കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യയെ കാണാതാകുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തു. ഇവർ കൊല ചെയ്യപ്പെടുന്നതിനു മുൻപ് ഒരു സബ് ഇൻസ്പെക്ടറാൽ ബലാൽസംഗം ചെയ്യപ്പെട്ടെന്നും ആരോപണമുണ്ട്. കേസിന്റെ പ്രധാന സാക്ഷികളിലൊരാളായ തുൾസിറാം പ്രജാപതിയും മറ്റൊരു ‘ഏറ്റുമുട്ടലിൽ’ പൊലീസ് കൊലപ്പെടുത്തി.

This post was last modified on September 10, 2018 9:38 pm

Related Post
Leave a Comment