X

കൊല്ലണം അപ്പാ എന്നാണ് അവരുടെ ശരണം വിളി; ദര്‍ശനത്തിന് അനുവദിക്കാതെ ശബരിമലയില്‍ നിന്നും തിരിച്ചിറക്കിയ യുവതികള്‍ പറയുന്നു

വ്രതം നോറ്റ് എത്തിയ തങ്ങള്‍ ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന നിലപാടിലാണ് യുവതികള്‍

പ്രതിഷേധക്കാര്‍ തടഞ്ഞ യുവതികളെ ശബരിമലയില്‍ ദര്‍ശനത്തില്‍ നിന്നും ബലംപ്രയോഗിച്ച് പിന്തിരിപ്പിച്ച് പൊലീസ് തിരിച്ചറിക്കി. ഏഴംഗസംഘത്തിനൊപ്പം വന്ന രേഷ്മ നിഷാന്ത്, ഷാനില എന്നിവരെയാണ് തിരിച്ചറിക്കിയത്. ഇരുവരേയും നീലിമലയില്‍ രണ്ടര മണിക്കൂറോളം പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ഇതോടെയാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഇരുവരേയും ദര്‍ശനം നടത്തുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നോക്കിയത്. എന്നാല്‍ വ്രതം നോറ്റ് എത്തിയ തങ്ങള്‍ ദര്‍ശനം നടത്തിയെ തിരിച്ചു പോകൂ എന്നു യുവതികള്‍ നിലപാട് എടുത്തതോടെയാണ് രണ്ടുപേരെയും ബലം പ്രയോഗിച്ച് തിരിച്ചിറക്കിയതെന്നാണ് വാര്‍ത്തകള്‍.

പുലര്‍ച്ചെ നാലരയോടെയാണ് ഏഴംഗ സംഘത്തിനൊപ്പം രേഷ്മയും ഷാനിലയും മല കയറ്റം തുടങ്ങിയത്. എന്നാല്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു ചിലര്‍ യുവതികളെ കണ്ടതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. കൂടുതല്‍ പേര്‍ യുവതികള്‍ക്ക് ചുറ്റും കൂടിയതോടെ സംഘര്‍ഷാവസ്ഥയായി സാഹചര്യം. പൊലീസ് എത്തി പ്രതിഷേധക്കാരില്‍ അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തു മാറ്റിയെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് യുവതികളെ തിരിച്ചിറക്കിയതെന്നാണ് പൊലീസ് പറയുന്നത്.

നിലയ്ക്കല്‍ എത്തിയാല്‍ സുരക്ഷയൊരുക്കാമെന്നു പൊലീസ് അറിയിച്ചിരുന്നതായും ചുരുങ്ങിയ പ്രതിഷേധക്കാരെ മാറ്റി തങ്ങളെ സന്നിധാനത്തെത്തിക്കാന്‍ കഴിയുമായിരുന്നുവെന്നും കണ്ണൂര്‍ സ്വദേശിയായ രേഷ്മ മാധ്യമങ്ങളോട് പറയുന്നുണ്ട്. തങ്ങള്‍ നാലു മാസത്തോളമായി വ്രതം നോറ്റിരുന്നുവെന്നും കുടുംബ ജീവിതത്തിലേക്ക് മടങ്ങണമെങ്കില്‍ മാലയഴിക്കേണ്ടത് ആവശ്യമാണെന്നും അയ്യപ്പനെ കാണാതെ മാലയഴിക്കുന്നത് എങ്ങനെയാണെന്നു വിശ്വാസികള്‍ പറഞ്ഞു തരണണമെന്നും രേഷ്മ ചോദിച്ചുവെന്നും പ്രതിഷേധക്കാര്‍ വിളിക്കുന്ന ശരണം ‘കൊല്ലണം അപ്പാ’ എന്നാണെന്നും അവര് വിശ്വസിക്കുന്ന ദൈവത്തെ തന്നെയാണ് തങ്ങളും വിശ്വസിക്കുന്നതെന്നും രേഷ്മ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

This post was last modified on January 16, 2019 9:26 am

Related Post
Leave a Comment