X

സെന്‍റ് തോമസ് സ്കൂളിലെ ആലിംഗനം; ആണ്‍കുട്ടിയെ ചര്‍ച്ചയ്ക്ക് വിളിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ്

സ്കൂള്‍ അധികൃതരുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് പെണ്‍കുട്ടി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല

സ്കൂള്‍ കലാമത്സരത്തില്‍ വിജയിച്ച പെണ്‍ സുഹൃത്തിനെ അഭിനന്ദിച്ചു ആലിംഗനം ചെയ്‌തെന്ന പേരില്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ ആണ്‍കുട്ടിയെയും മാതാപിതാക്കളെയും വീണ്ടും കൂടിക്കാഴ്ച്ചയ്ക്ക് വിളിച്ച് സ്‌കൂള്‍ അധികൃതര്‍ കത്തയച്ചു. വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സ്‌കൂളിന്റെ നടപടി ശരിവച്ച് കോടതി ഉത്തരവ് വന്ന ശേഷമാണ് ഇത്. എന്നാല്‍ ഇതേ സംഭവത്തില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട പെണ്‍കുട്ടിയെ കൂടിക്കാഴ്ച്ചയ്ക്ക് വിളിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല

വിദ്യാര്‍ത്ഥികളുടെ നേരെ സ്‌കൂള്‍ കൈക്കൊണ്ട അച്ചടക്ക നടപടി അംഗീകരിക്കുന്നു എന്നും കുട്ടിയെ സ്‌കൂളില്‍ തിരികെ കയറ്റണമെന്ന ബാലാവകാശ കമ്മീഷന്റെ നടപടി കോടതി റദ്ദ് ചെയ്യുകയാണ് എന്നുമാണ് കോടതി പറഞ്ഞിരുന്നത്. എന്നാല്‍ ആവശ്യമെങ്കില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നടപടി പുനഃപരിശോധിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി പുനഃhപരിശോധിക്കാന്‍ തയ്യാറാണെന്ന സൂചന സ്കൂള്‍ അധികൃതര്‍ നല്‍കിയത്. ജനുവരി മൂന്നാം തീയ്യതി രക്ഷിതാക്കളുമൊത്ത് പ്രിന്‍സിപ്പാളുമായി കൂടിക്കാഴ്ച്ചയ്‌ക്കെത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സ്‌കൂള്‍ അധികൃതര്‍ കത്തയച്ചരിക്കുന്നത്. ആണ്‍കുട്ടിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാം എന്നതായിരിക്കും ഒത്തുതീര്‍പ്പെന്നാണ് സൂചന.

അതേ സമയം സ്കൂള്‍ അധികൃതരുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് പെണ്‍കുട്ടി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അഴിമുഖം ബന്ധപ്പെട്ടെങ്കിലും ജനുവരി മൂന്നിന് ശേഷം മാത്രമേ എന്തെങ്കിലും പ്രതികരിക്കൂ എന്ന നിലപാടിലാണ് പെണ്‍കുട്ടി.

ജൂലൈ 24നു നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ച ആവുകയും ദേശീയ മാധ്യമങ്ങളില്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് സ്കൂള്‍ അധികൃതരുടെ മനഃമാറ്റം. സ്കൂളിന്റെ നടപടിക്കെതിരെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചിരുന്നു. തനിക്കും നിരവധി തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഇക്കണോമിക്‌സ് അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന റീയ എലിസബത്ത് ജോര്‍ജ്ജ് എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി എന്‍ഡിടിവി.കോമില്‍ എഴുതിയ കുറിപ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.

വിന്നി പ്രകാശ്

മാധ്യമ പ്രവര്‍ത്തക

More Posts

This post was last modified on December 27, 2017 12:00 pm

Related Post
Leave a Comment