X

കരി ഓയില്‍ കേസ്: സര്‍ക്കാരിനെതിരെ സുധീരനും പിണറായിയും

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാര്‍ ഐഎഎസിനെ കരി ഓയില്‍ ഒഴിച്ച് അപമാനിച്ച കേസ് പിന്‍വലിച്ചതിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ രംഗത്തെത്തി. കേസുകള്‍ പിന്‍വലിക്കുമ്പോള്‍ ശരിയായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. 

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്തെത്തി. കേസ് പിന്‍വലിച്ച നടപടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ധാര്‍ഷ്ട്യമാണ് കാണിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് എന്ത് അവകാശമാണുള്ളതെന്നും പിണറായി ചോദിച്ചു. ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരുന്ന് ജോലിച്ചെയ്യുന്ന ഉദ്യോഗസ്ഥന് നേരെ ഇത്തരം നീചമായ പ്രവൃത്തി നടത്തിയതിനെതിരായ കേസാണ് ഉമ്മന്‍ചാണ്ടി പിന്‍വലിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ എന്ത് സുരക്ഷയാണുള്ളത്. ഉമ്മന്‍ചാണ്ടിയുടെ ധിക്കാരം കേരളത്തിനെ അരാജകത്വത്തിലേക്കാണ് നയിക്കുകയെന്നും പിണറായി പറഞ്ഞു.
കേസ് പിന്‍വലിക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ മാത്രം നിലപാടാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി അഭിനവ സര്‍ സിപിയാണ്. ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ നിന്നും ഇറങ്ങിപ്പോകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

 

This post was last modified on December 27, 2016 2:42 pm