X

ആയുഷ്മാൻ ഭാരത്: പദ്ധതിയിൽ കേരളം ഒപ്പുവച്ചതാണ്, പ്രധാനമന്ത്രിയുടെ ആരോപണം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി

ഗുരുവായുർ സന്ദർശനത്തിന് ശേഷം നടത്തിയ പൊതു സമ്മേളനത്തിലായിരുന്നു ആയുഷ്മാന്‍ ഭാരത് നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്.

ആയുഷ്മാൻ ഭാരത് പദ്ധതിയിയെ ചൊല്ലിയുള്ള വിവാദത്തിൽ കേരളവും കേന്ദ്രവു തമ്മിൽ വാക് പോര് കനക്കുന്നു. ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്നതിൽ കേരളം സഹകരിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് മന്ത്രി കെ കെ ശൈലജ രംഗത്തെത്തി.  സംസ്ഥാനസർക്കാർ ഇതുവരെ ഈ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായിട്ടില്ലെന്ന നരേന്ദ്ര മോദിയുടെ ആരോപണം നിഷേധിച്ച് ശൈലജ ടീച്ചർ പ്രധാനമന്ത്രി അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണെന്നറിയില്ലെന്നും കൂട്ടിച്ചേർത്തു.

ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളം ഒപ്പിട്ടതാണെന്നും ആദ്യ ഗഡു എന്ന നിലയിൽ 25 കോടി രൂപ കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ആരോപണം. കേരളത്തിൽ നിലവിലുള്ള ആരോഗ്യ സുരക്ഷ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താതെ കേന്ദ്ര പദ്ധതിയിൽ സഹകരിക്കാനാണ് കേരളം ആഗ്രഹിച്ചത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി പൊതു ജനാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾ വരെ വികസിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഗുരുവായുർ സന്ദർശനത്തിന് ശേഷം നടത്തിയ പൊതു സമ്മേളനത്തിലായിരുന്നു നിപ വൈറസ് ബാധയെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണ വാഗ്ദാനം ചെയ്തും എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. ബിജെപിയുടെ അഭിനന്ദന്‍ സഭ എന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മോദി പങ്കെടുക്കുന്ന ആദ്യ പരിപാടി കൂടിയായിരുന്നു ഗുരുവായൂരിലേത്.

കേരളത്തില്‍ പുതിയ വിവാദം തുറന്ന് നരേന്ദ്ര മോദി; പാവപ്പെട്ടവര്‍ക്കുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല

വര്‍ഷം അഞ്ചു ലക്ഷം രൂപ വരെ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും ചികിത്സാ സഹായമായി നല്‍കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി കൊണ്ട് ലക്ഷക്കണക്കിന് പേര്‍ക്കാണ് സഹായം ലഭിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അതിനുള്ള അവസരമില്ലാതെ പോയി. ഈ പദ്ധതി ഇവിടെ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതു കൊണ്ടാണ് ഇതെന്നും മോദി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാകാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും മോദി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലും വലിയ ചര്‍ച്ചയായി ബിജെപി ഉന്നയിച്ചിരുന്നു.

കേന്ദ്രത്തിൽ നേരത്തെ ഉണ്ടായിരുന്ന രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന (RSBY) ക്ക് പകരമായാണ് ആയുഷ്മാൻ ഭാരത് പദ്ധതി തയ്യാറാക്കിയത്. പാവപ്പെട്ട കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ ഇൻഷുറൻസ് നൽകുമെന്നതായിരുന്നു ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണമായി അവതരിപ്പിക്കപ്പെട്ടത്. എന്നാൽ മല എലിയെ പ്രസവിച്ചത് പോലെ എന്നായിരുന്നു സംസ്ഥാന ധനമന്ത്രി ഡോ തോമസ് ഐസക് ആയുഷ്മാൻ ഭാരത് പദ്ധതിയെ വിശേഷിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ നിയമസഭയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

 

Explainer: ആയുഷ്മാൻ ഭാരത്: മോദിയുടെ ഗുരുവായൂർ പ്രതിഷേധം കേരളത്തിന് നൽകുന്ന സൂചനയെന്ത്?

This post was last modified on June 9, 2019 7:15 am

Related Post
Leave a Comment