X

ഹൈക്കോടതി സ്‌റ്റേ നീട്ടിയില്ല; കെ എം ഷാജി നിയമസഭാംഗം അല്ലാതായി

24 തീയ്യതി മുതൽ അംഗത്വം നഷ്ടമായെന്നാണ് അറിയിപ്പ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ ദ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കേസിൽ ഹൈക്കോടതി അയോഗ്യനാക്കിയ അഴിക്കോട് എംഎൽഎ നിയമസഭാംഗമല്ലാതായി. നിയമസഭാ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. വിധി സ്റ്റേ ചെയ്ത കോടതി നടപടി 24 ന് അവസാനിച്ച സാഹചര്യത്തിലും, സ്റ്റേ നീട്ടാത്തത്തിനാലുമാണ്  കെ എം ഷാജിയുടെ അംഗത്വം നഷ്ടമായതെന്നാണ് നിയമ സഭാ സെക്രട്ടറി വിഷയത്തിൽ നൽകുന്ന വിശദീകരണം.  24 തീയ്യതി മുതൽ അംഗത്വം നഷ്ടമായെന്നാണ് റിപ്പോർട്ട്.  ഇതോടെ നാളെ മുതൽ ആരംഭിക്കന്ന നിയമസഭാ സമ്മേളനത്തിൽ കെ എം ഷാജിക്ക് പങ്കെടുക്കാനാവില്ല.

അതേസമയം, നിയമ സഭാ സെക്രട്ടറിയുടെ നോട്ടീസ് സ്വാഭാവികമായ നടപടിയാണെന്നാണ് കെ എം ഷാജിയുടെ പ്രതികരണം. നോട്ടീസ് നാലു ദിവസം മുൻപ് തന്നെ ലഭിച്ചിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു വിഷയത്തിൽ സെക്രട്ടറിയുടെ നോട്ടീസിന്റെ സാധുത പരിശോധിക്കുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം  കേസ് നാളെ സുപ്രീം കോടതിയുടെ പരിഗണയ്ക്കായി ലിസ്റ്റ് ചെയ്യിക്കാനുള്ള അഭിഭാഷകരുടെ ശ്രമം ഇന്നും രാജയപ്പെട്ടു. നേരത്തെ  ഷാജിക്ക് എംഎൽഎയായി നിയമസഭയിൽ എത്തുന്നതിന് തടസമില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വാക്കാൽ പരാമര്‍ശിച്ചിരുന്നു. ഷാജിയുടെ അപ്പീൽ അടിയന്തരമായി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെ കോടതിയുടെ വാക്കാൽ പരാമര്‍ശം ഷാജിക്ക് നിയമസഭയിൽ എത്താൻ ഉത്തരവായി കണക്കാക്കാൻ സാധിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്.

‘ഉപജാപകനായ നികേഷ് നടത്തിയ വൃത്തികെട്ട കളി’; കെ എം ഷാജി സുപ്രിം കോടതിയിലേക്ക്

കെ എം ഷാജിയുടെ എം എൽ എ സ്ഥാനം: ഇല്ലത്തൂന്ന് ഇറങ്ങുകേം ചെയ്തു, അമ്മാത്തേക്ക് അങ്ങ് എത്തിയതുമില്ല

This post was last modified on November 26, 2018 12:58 pm