അഹമ്മദാബാദിൽ ഇന്ന് പ്രധാന മന്ത്രി മോദി ഉദ്ഘാടനം ചെയ്ത ആശുപത്രിയെ ചൊല്ലി വിവാദം. പ്രധാനമന്ത്രി ഉദ്ഘാനം നിർവഹിച്ച സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിക്കായി സമീപത്തെ ആശൂപത്രികളിൽ നിന്നും ഡോക്ടർമാർ, ബെഡുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ കൊണ്ടുപോയെന്നാണ് ആരോപണം. ഇതിനായി ബിജെപി ഭരിക്കുന്ന അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ ഇടപെട്ടാണ് ഈ നീക്കം നടത്തിയതെന്നും റിപ്പോർട്ട് പറയുന്നു.
അഹമ്മദാബാദ് നഗരത്തിലെ സേത്ത് വാദിലാൽ സാരാഭായ് ആശുപത്രി (വിഎസ്), ചിനായ് പ്രസൂതി ഗ്രഹ് (പ്രസവ രക്ഷാ ആശുപത്രി) എന്നിവയുടെ മേധാവിമാർ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിവരം പുറത്തുവന്നത്. സാധാരണക്കാർക്ക് ചുരുങ്ങിയ ചിലവിൽ ചികിൽസ ലഭ്യമാക്കുന്ന ആശുപത്രികളിൽ നിന്നാണ് ഡോക്ടർമാർ, ഉപകരണങ്ങള്‍ എന്നിവ ഉൾപ്പെടെ സ്വകാര്യ ആശുപത്രിക്ക് സമാനമായി തുക ഈടാക്കുന്ന പുതിയ ആശുപത്രിയിലേക്ക് മാറ്റിയത്. ആഹമ്മദാബാദ് മുൻസിപ്പൽ കമ്മീഷന്റെ നടപടി തങ്ങളുടെ അനുമതി കൂടാതെയായിരുന്നെന്നും ട്രസ്റ്റികള്‍ പരാതിയിൽ പറയുന്നു.
അധികൃതരുടെ നടപടി ഈ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിച്ചു. നിലവിൽ ഇവിടെയുള്ള രോഗികൾക്ക് മതിയായ പരിഗണന നൽകാൻ ആവുന്നില്ലെന്നും പരാതി ചൂണ്ടിക്കാട്ടുന്നു. പുതിയ ആശുപത്രിയെ ഉയർത്തിക്കാട്ടുന്നതിനായി സമീപത്തുതന്നെയുള്ള വിഎസ് ഹോസ്പിറ്റലിനെ മതിലുകെട്ടിതിരിച്ചെന്നും ട്രസ്റ്റികൾ ആരോപിക്കുന്നു.
1933ലാണ് വിഎസ് ആശുപത്രി, ചിനായ് മെറ്റേണിറ്റി ഹോം എന്നിവ സ്ഥാപിക്കപ്പെടുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് മിതമായ നിരക്കിൽ ചികിൽസ ലഭ്യമാക്കുന്ന രണ്ട് ആശുപത്രികളും ഒരു ബോർഡിന് കീഴിലാണ് പ്രവർത്തിക്കുന്നത്. പ്രത്യേക പ്രമേയം പാസാക്കിയാണ് അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ ഈ ആശുപത്രിളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള സൗര്യങ്ങൾ പുതിയ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് വാർത്തപുറത്ത് വിട്ട് ന്യൂസ് സെൻട്രൽ 24*7 റിപ്പോർട്ട് പറയുന്നു.
2018 ഡിസംബർ 28 നായിരുന്നു ഉത്തരവ് ഇറക്കിയത്. ഡോക്ടർമാർക്ക് പുറമെ 700 ബെഡുകൾ, ഉപകരണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കോർപ്പറേഷന്റെ തീരുമാനത്തിന് എതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഉത്തരവ് ഇറങ്ങിയതിന് പിറകെ ഇതിനെതിരം അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ലെന്നും ട്രസ്റ്റികളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
അത്യധുനിക സൗര്യങ്ങളോടെ ഒരുക്കിയ ആശുപത്രി അൽപസമയം മുൻപാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചത്.
This post was last modified on January 17, 2019 8:15 pm