കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയും രണ്ടായി വിഭജിച്ചും കേന്ദ്ര സര്‍ക്കാർ കൊണ്ടുവന്ന പ്രമേയത്തെ എതിർത്ത് ലോക് സഭയില്‍ പ്രതിഷേധിച്ച കേരളത്തിലെ എംപിമാർക്ക് സ്പീക്കറുടെ ശാസന. തൃശൂർ എംപി ടിഎൻ പ്രതാപൻ, എർണാകുളം എംപി ഹൈബി ഈഡൻ എന്നവരെയാണ് സ്പീക്കർ ഓം ബിര്‍ള ശാസിച്ചത്.
കാശ്മീര്‍ പ്രമേയം വലച്ചു കീറി പ്രതിഷേധിച്ചതിനായിരുന്നു ശാസന. രാവിലെ സ്പീക്കറുടെ ചേംബറിലേക്ക് വിളിച്ച് വരുത്തിയായിരുന്നു നടപടി.
കടുത്ത പ്രതിഷേധമായിരുന്നു ലോക്സഭയിൽ ബില്ലിനെതിരെ ഉയര്‍ന്നത്. ലോക്സഭയിൽ കോൺഗ്രസ്, ഡിഎംകെ, സിപിഎം, ആർഎസ്പി, തൃണമൂൽ പാർട്ടികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തൃണമൂൽ ഒഴികെയുള്ള കക്ഷികളിലെ എംപിമാർ നടുത്തളത്തിലിറങ്ങി. കേരളത്തിൽ നിന്നുള്ള എംപിമാർ മലയാളത്തിലും തമിഴ്നാട്ടിൽ നിന്നുള്ളവർ തമിഴിലും മുദ്രാവാക്യം വിളിച്ചു. നിർത്താതെ മുദ്രാവാക്യം വിളിച്ചപ്പോൾ തൊണ്ട ഇടറിയ എംപിമാർക്കു സോണിയാ ഗാന്ധി പഴ്സിൽനിന്നു മിഠായി എടുത്തു നൽകി; കൂടുതൽ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കാൻ പ്രോത്സാഹിപ്പിച്ചതായും മനോരമ റിപ്പോർട്ട് പറയുന്നു. ഇതിനിടെയാണ്, കശ്മീരിൽ ജനാധിപത്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ബിൽ കീറിയെറിഞ്ഞത്.
കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ, എം.കെ.രാഘവൻ, ബെന്നി ബഹനാൻ, അടൂർ പ്രകാശ്, ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ.ശ്രീകണ്ഠൻ എന്നിവർ സ്പീക്കറുടെ കസേരയ്ക്കു മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. കൊടിക്കുന്നിൽ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയെങ്കിലും സ്പീക്കർ ഓം ബിർള അനുമതി നൽകിയില്ല.
അതേസമയം, കേരളത്തിൽ നിന്നുള്ള വനിതാ അംഗം പാട്ടുപാടിയായിരുന്നു സർക്കാരിനെതിരെ പ്രതിഷേധിച്ചത്.
This post was last modified on August 6, 2019 12:22 pm