X

ഭക്തരെ തടയുന്നത് ശരിയല്ല; ശബരിമലയിലെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് പന്തളം കൊട്ടാരം

സമാധാനപരമായ സമരത്തിനാണ് പ്രധാനം നല്‍കേണ്ടത്. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയണമെന്നും അദ്ദേഹം പ്രതികരിച്ചു.

ചിത്തിര ആട്ട വിശേഷത്തെതുടര്‍ ചടങ്ങുകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയില്‍ നടന്ന ആചാര ലംഘനങ്ങള്‍ ഉള്‍പ്പെടെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമായെന്ന് പന്തളം കൊട്ടാരം. വികാരം കൊണ്ട് ദര്‍ശനത്തിന് എത്തുന്ന ഭക്തരെ തടയുന്നത് ശരിയല്ലെന്നും പന്തളം കൊട്ടാര നിര്‍വ്വാഹക സംഘം സെക്രട്ടറി നാരായണ വര്‍മ്മ പ്രതികരിച്ചു. സമാധാനപരമായ സമരത്തിനാണ് പ്രധാനം നല്‍കേണ്ടത്. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയണമെന്നും അദ്ദേഹം പ്രതികരിച്ചു.

അഭ്യൂഹങ്ങളുടെ പേരില്‍ പ്രതിഷേധക്കാര്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും സ്ത്രീകളെ പ്രായത്തിന്റെ സംശയം പറഞ്ഞ് തടയുകയും ചെയ്തു. ഇരുമുടിക്കെട്ടില്ലെന്ന് പറഞ്ഞ് ഭക്തരെ തടയുന്ന സാഹചര്യമുണ്ടായി. മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതിലേക്കും കാര്യങ്ങള്‍ നീണ്ടു. ചിത്തിര ആട്ട പൂജയ്ക്കായി നട തുറന്നപ്പോള്‍ തുലാമാസ പൂജയ്ക്കായി നട തുറന്നതിനേക്കാള്‍ സംഘര്‍ഷ ഭരിതമായിരുന്നു കഴിഞ്ഞ ദിവസം. ഈ സംഭവങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ ആചാരലംഘനങ്ങളടക്കമുള്ള സംഭവങ്ങളും വ്യാപകമായി. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറിയതും ശ്രീകോവിലിന് എതിരായി നിന്ന് സംസാരിച്ചതും കഴിഞ്ഞദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചില പ്രതിഷേധക്കാര്‍ പതിനെട്ടാം പടിയില്‍ കുത്തിയിരുന്നതും. ദേവസ്വം ബോര്‍ഡംഗം കെപി ശങ്കര്‍ ദാസ് ആചാരലംഘനം നടത്തിയെന്ന ആരോപണവുമായി ദൃശ്യങ്ങള്‍ പുറത്തുവന്നതും ചിത്തിര ആട്ടവിശേഷ പുജയുടെ ദിവസം ശബരിമലയെ കലുഷിതമാക്കിയിരുന്നു.

Related Post
Leave a Comment