X

ആദരിച്ച ചടങ്ങില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയ മല്‍സ്യത്തൊഴിലാളികളെ ഒഴിവാക്കിയെന്ന് ആക്ഷേപം (വീഡിയോ)

കൂട്ടിച്ചേര്‍ത്ത അഞ്ച് പേര്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടെ വന്നവരല്ല എന്നും മല്‍സ്യത്തൊഴിലാളികള്‍

മല്‍സ്യത്തൊഴിലാളികളെ ആദരിച്ച ചടങ്ങില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ മല്‍സ്യത്തൊഴിലാളികളെ ഒഴിവാക്കിയെന്ന് ആക്ഷേപം. വര്‍ക്കലയില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളാണ് ആരോപണം ഉന്നയിച്ചത്. തങ്ങളുടെ ഒപ്പം രക്ഷാപ്രവര്‍ത്തനത്തിന് വന്ന അഞ്ച് പേരുടെ പേരുകള്‍ മാറ്റി വരാത്തവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തുവെന്നാണ് ആരോപണമുണ്ടായത്.

‘വര്‍ക്കലയില്‍ നിന്ന് സ്വന്തം കാശ് ചിലവാക്കി രണ്ട് വള്ളം, രണ്ട് കട്ടമരം, ഒരു സര്‍ഫിങ് ബോട്ട് എന്നിവയുമായാണ് ഞങ്ങള്‍ 21 പേര്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയത്. ഈ അംഗീകാരമോ ഒന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഫിഷറീസ് ഓഫീസില്‍ നിന്ന് പേര് എഴുതി വിളിച്ചാണ് തിരുവനന്തപുരത്ത് ആദരിക്കല്‍ ചടങ്ങുണ്ടെന്ന് പറഞ്ഞ് ക്ഷണിച്ചത്.’രക്ഷാപ്രവര്‍ത്തനത്തിന് പോയ മല്‍സ്യത്തൊഴിലാളിയായ അല്‍അമീന്‍ വിശദീകരിച്ചു.

എന്നാല്‍ ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തേക്ക് വണ്ടിയില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യമായും ഉണ്ടായിരുന്ന അഞ്ച് പേരുടെ പേരുകള്‍ നീക്കം ചെയ്തതായി ഇവര്‍ അറിയുന്നത്. ഇതെ തുടര്‍ന്ന് പ്രതിഷേധാര്‍ത്ഥം ഞങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ചടങ്ങ് നടന്ന നിശാഗന്ധിയില്‍ എത്തിയിട്ട് പേരുകള്‍ ചേര്‍ക്കാമെന്നാണ് അധികൃതര്‍ വാക്ക് നല്‍കിയത്. എന്നാല്‍ സ്ഥലത്ത് എത്തിയപ്പോഴാണ് അഞ്ച് പേര്‍ക്ക് പകരം മറ്റു ചിലരെ കൂട്ടിച്ചേര്‍ത്ത വിവരം അറിയുന്നത്. കൂട്ടിച്ചേര്‍ത്ത അഞ്ച് പേര്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടെ വന്നവരല്ല എന്നും മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു.

‘ഇവിടെ എത്തിയിട്ടും അവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ക്കാതായതോടെ ഞങ്ങള്‍ പരാതി പറഞ്ഞു. ഇപ്പോള്‍ പേര് ഉള്ളവര്‍ വാങ്ങിക്കൂ.. ബാക്കിയുള്ളവര്‍ക്ക് പിന്നീട് എന്തെങ്കിലും ചെയ്യാമെന്നാണ് അവര്‍ അറിയിച്ചത്. ഇതൊരു രാഷ്ട്രീയക്കളിയാണ്’ മല്‍സ്യത്തൊഴിലാളികള്‍ ആരോപിച്ചു. അഖിലേഷ്, ഇമാം, റാം, അല്‍അമീന്‍, ഷാജി എന്നിവരുടെ പേരുകളാണ് ലിസ്റ്റില്‍ നിന്ന് മാറ്റിയത്.

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

This post was last modified on August 30, 2018 6:10 pm