X

വള്ളിപ്പടർപ്പുകളിൽ പ്രതികളുടെ ശരീരസ്രവം; ലിഗയുടെ ശരീരത്തിൽ അമിത അളവിൽ ലഹരി

സൗഹൃദത്തോടെസമീപിക്കുന്നവരെ വേഗത്തിൽ വിശ്വസിക്കുന്ന പ്രകൃതമാണ് ലിഗയുടേത്. ഇത് പ്രതികൾ മുതലെടുത്തിരിക്കാമെന്നാണ് ഇലീസ് കരുതുന്നത്.

വിദേശവനിത ലിഗ കൊല്ലപ്പെടുന്നതിനു മുമ്പ് അമിത അളവിൽ ലഹരിവസ്തുക്കൾ ശരീരത്തിലെത്തിയിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇത് ഏതുതരം ലഹരിയാണെന്ന് വേര്‍തിരിച്ച് മനസ്സിലാക്കാനായിട്ടില്ല. ഡോക്ടർമാർ നൽകാനിരിക്കുന്ന അന്തിമ റിപ്പോര്‍ട്ടിലോ രാസപരിശോധനാ റിപ്പോർട്ടിലോ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ഇതിനിടെ വള്ളിപ്പടർപ്പുകളിൽ നിന്നും ലഭിച്ച ശരീരസ്രവങ്ങൾ പ്രതികളുടേതാണെന്ന് ഉന്നതതല മെഡിക്കൽ ബോർഡ് ഇന്നലെ രാത്രിയോടെ സ്ഥിരീകരിച്ചിരുന്നതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് സ്ഥലത്തു നിന്നും കണ്ടെത്തിയ വള്ളിക്കുരുക്കിൽ നിന്നും നിർണായകമായ ചില തെളിവുകൾ കൂടി കിട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്.

ലിഗയുടെ കഴുത്തിലെ ഞരമ്പുകൾ വിട്ടുമാറിയ നിലയിലാണ് കാണപ്പെട്ടതെന്ന് റിപ്പോർട്ടിലുണ്ട്. അക്രമത്തിലോ വീഴ്ചയിലോ സംഭവിച്ചതാകാമിത്. ഇരുകാലുകൾക്കും ഒരേരീതിയില്‍ മുറിവേറ്റിട്ടുണ്ട്. ബലാൽസംഗശ്രമം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കാനായിട്ടില്ല. ഇന്ന് ലഭിക്കുമെന്ന് കരുതപ്പെടുന്ന അന്തിമറിപ്പോർട്ടിൽ കുറെക്കൂടി വ്യക്തത ഇക്കാര്യത്തിലുമുണ്ടാകും എന്നാണ് പ്രതീക്ഷ.

കോവളത്ത് അനധികൃതമായി ടൂറിസ്റ്റ് ഗൈഡ് ജോലി ചെയ്തുവന്ന യോഗാ അധ്യാപകൻ കൂടിയായ യുവാവാണ് കേസിലെ മുഖ്യപ്രതിയെന്ന് നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ. നാലോളം പേരുടെ അറസ്റ്റ് കൂടി നടക്കാനുണ്ട്. അടുത്ത ദിവസങ്ങളിൽ ഇത് പ്രതീക്ഷിക്കാം.

അതെസമയം ലിഗ ലഹരിമരുന്ന് ഉപയോഗിക്കാറില്ലെന്ന് സഹോദരി ഇലീസിന്റെ വെളിപ്പെടുത്തൽ വന്നിട്ടുണ്ട്. സൗഹൃദത്തോടെസമീപിക്കുന്നവരെ വേഗത്തിൽ വിശ്വസിക്കുന്ന പ്രകൃതമാണ് ലിഗയുടേത്. ഇത് പ്രതികൾ മുതലെടുത്തിരിക്കാമെന്നാണ് ഇലീസ് കരുതുന്നത്.

This post was last modified on April 28, 2018 7:17 pm

Related Post
Leave a Comment