തനിക്ക് ഭീഷണി കോളുകൾ വരുന്നതായി നടി ശ്വേതാ മേനോൻ പൊലീസിന് പരാതി നൽകി. മുംബൈയിലെ സൈബർ സെല്ലിലാണ് പരാതി നൽകിയിട്ടുള്ളത്.
‘അമ്മ’യുടെ എക്സിക്യുട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അറിയാത്ത നമ്പരുകളിൽ നിന്ന് കോളുകൾ വരുന്നതെന്ന് ശ്വേത പറഞ്ഞു. ‘ഇതേ ഇൻഡസ്ട്രി തന്നെ നിങ്ങളെ വഞ്ചിക്കു’മെന്ന് വിളിച്ചവരിലൊരാൾ പറഞ്ഞതായി ശ്വേത ആക്ഷേപിച്ചു. അമ്മയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും ഭീഷണി കോളുകളും തമ്മിൽ ബന്ധമുണ്ടെന്ന സംശയവും ശ്വേത പങ്കു വെച്ചു.
അമ്മ എക്സിക്യുട്ടീവിലേക്ക് തന്നെ തെരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്ന് ശ്വേത പറഞ്ഞു. തനിക്കു വേണ്ടി സംസാരിക്കാൻ വക്താവിന്റെ ആവശ്യമില്ലെന്നും ശ്വേത.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അമ്മ പുലർത്തിയ നിലപാടുകൾ പൊതുസമൂഹത്തിൽ ചർച്ചയായിരുന്നു. തിരുവനന്തപുരം ലോബിയിലേക്ക് വീണ്ടും അമ്മയുടെ നേതൃത്വം ചുരുങ്ങിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഭീഷണി കോൾ വന്നിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണയ്ക്കുകയോ, പരസ്യമായി രംഗത്തു വരാതിരിക്കുകയോ ചെയ്തവരാണ് എക്സിക്യുട്ടീവിൽ അംഗത്വം ലഭിച്ചവരിലധികവും.
This post was last modified on June 11, 2018 11:58 am