X

‘96’ സിനിമ ട്രോളാണ് അടുത്തകാലത്തുണ്ടായ ഏറ്റവും മികച്ച കലാസൃഷ്ടി; ‘അങ്കെതാന്‍ നിക്കറേന്‍’

27,000 കോടി വേണമെന്ന് യു എന്‍ റിപ്പോര്‍ട്ട്; അയ്യപ്പന്റെ ബ്രഹ്മചര്യം സംരക്ഷിക്കാനല്ല കേരളം പുനര്‍നിര്‍മ്മിക്കാന്‍

പ്രളയ ദുരന്തം നേരിടാനും കേരളം പുനര്‍നിര്‍മ്മിക്കാനുമായി 27,000 കോടി രൂപ വേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ശബരിമലയും തന്ത്രി കുടുംബവും പന്തളം രാജാവും അയ്യപ്പന്റെ ബ്രഹ്മചര്യവും ആഗോള പ്രശ്നമായി ചര്‍ച്ച ചെയ്യുന്ന മുഖ്യധാര മാധ്യമങ്ങള്‍ക്ക് അന്താരാഷ്ട്ര ഏജന്‍സിയുടെ പഠനം അകത്തെ പേജിലെ ഒരു മൂന്നു കോളം വാര്‍ത്ത മാത്രം. ദേശാഭിമാനിയുടെ ഒന്നാം പേജില്‍ ഏറ്റവും മുകളിലായി ഈ വാര്‍ത്ത കൊടുത്തിട്ടുണ്ട്.

12 യു എന്‍ ഏജന്‍സികള്‍ ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ; കേന്ദ്ര സഹായത്തിന് പുറമെ വിദേശ സഹായവും തേടണം, വന്‍തോതിലുള്ള സാമ്പത്തിക സഹായവും പുതിയ സാങ്കേതിക വിദ്യയും വേണം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം, വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് പുതിയ ജലനയം രൂപീകരിക്കണം, പ്രകൃതിദുരന്തം നേരിടുന്നതിന് ജപ്പാന്‍, നെതര്‍ലന്‍റ് തുടങ്ങിയ രാജ്യങ്ങളുടെ മാതൃകകള്‍ ഉപയോഗപ്പെടുത്തണം, ഇങ്ങനെ പോകുന്നു നിര്‍ദ്ദേശങ്ങള്‍. എല്ലാറ്റിനും ഉപരിയായി രാജ്യത്തെ ആദ്യ പരിസ്ഥിതി സൌഹൃദ ഹരിത സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തണം.

ആഗോളമാതൃകയില്‍ രാജ്യത്ത് തയ്യാറാക്കുന്ന ആദ്യ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അനാലിസിസ് റിപ്പോര്‍ട്ടാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. യുഎന്‍ഡിപി, യുഎന്‍ വിമന്‍, ഡബ്ല്യു എഫ് പി, യുഎന്‍എഫ്പി, ഡബ്ല്യുഎച്ച്ഒ, ഐഎല്‍ഒ, എഫ് എ ഒ, യുഎന്‍ഇപി, യൂനിസെഫ്, യുനെസ്കോ തുടങ്ങിയ യു എന്‍ ഏജന്‍സികളാണ് പഠനം നടത്തിയത്. റിപ്പോര്‍ട്ട് യു എന്‍ ആക്ടിംഗ് റസിഡന്‍റ് കോര്‍ഡിനേറ്ററും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ മേധാവിയുമായ ഡോ. ഹെന്‍ക് ബെക്കഡാം ചീഫ് സെക്രട്ടറി ടോം ജോസിന് ഇന്നലെ കൈമാറി.

യു എന്‍ പഠന പ്രകാരം റോഡ് പുനര്‍നിര്‍മ്മാണത്തിനാണ് കൂടുതല്‍ പണം വേണ്ടിവരിക എന്നു ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു- 8554 കോടി. പാര്‍പ്പിടം-5659 കോടി, കൃഷി, മത്സ്യ മേഖല-4499, ഉപജീവനം-3903, ജലസേചനം-1484, ജലം, ശുചിത്വം-1331 എന്ന രീതിയിലാണ് കണക്കാകുന്ന ചിലവുകള്‍.

ഇതൊക്കെയാണ് നാം അടിയന്തിരമായി പരിഹരിക്കേണ്ടുന്ന കാര്യങ്ങള്‍ എന്നിരിക്കെ ഓഗസ്റ്റിലെ മഹാപ്രളയത്തില്‍ നമ്മള്‍ ഒരുമിച്ച് കൈ പിടിച്ചുയര്‍ത്തിയ കേരളമിപ്പോള്‍ ഇങ്ങനെയാണ്; പ്രളയകാലത്ത് അസാമാന്യ ധീരതയും നേതൃപാടവും കാണിച്ചു എന്നു പ്രശംസിക്കപ്പെട്ട മുഖ്യമന്ത്രി പിണറായിവിജയന്‍ പമ്പ മുക്കിക്കളഞ്ഞ ആറന്‍മുളയിലെ കുലസ്ത്രീക്ക് വെറും ചൊ.കൂ.മോനായി. അനാശാസ്യത്തിന് പിടിക്കപ്പെട്ട തന്ത്രി കുടുംബാംഗം മോഹനര്‍ സംസ്ഥാന ഭരണകൂടത്തെ തന്നെ ചാനല്‍ ടെലി-ഇന്നില്‍ വെല്ലുവിളിക്കുന്നതും കണ്ടു. മുറജപ ഘോഷയാത്രയില്‍ തുണിപൊക്കല്‍ പ്രദര്‍ശനവും തെറിവിളിയും കണ്ടും കേട്ടും നാം അന്തംവിട്ടു. സമരക്കാരുടെ തലയ്ക്ക് മുകളിലൂടെ ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറക്കുന്നത് കണ്ട് മലയാള മനോരമ ലേഖകന്‍ അത്ഭുതംകൂറി. സിപിഎം വനിതാ നേതാവ് സതീദേവിയുടെ ജഡം ശ്രീകൃഷ്ണപരുന്ത് കൊത്തിപ്പറക്കും എന്നു ഹൈന്ദവ ഗുണ്ടാ നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ ചാനല്‍ മുറിയില്‍ ഇരുന്നു ആക്രോശിച്ചു, ഭരണഘടന കത്തിച്ചു കളയണമെന്ന് ഒരു ബിജെപി നേതാവ് കവല പ്രസംഗം നടത്തി, കുറവിലങ്ങാട് മഠത്തില്‍ മറ്റേ പണിയാണ് നടക്കുന്നത് എന്ന അപകീര്‍ത്തി പരാമര്‍ശവുമായി സഭാ സംഘടന രംഗത്തെത്തി, കോടതി പറഞ്ഞാലും സ്ത്രീകളെ പള്ളികളില്‍ കയറ്റില്ലെന്ന് ഇ.കെ സുന്നി നേതാവ് ആലിക്കുട്ടി മുസല്യാര്‍ പ്രഖ്യാപിച്ചു…

ഐ‌സിയുവിന്റെ ‘96’ സിനിമ വെച്ചുള്ള ട്രോള്‍ ആണ് ഈ അടുത്തകാലത്ത് വന്ന ഏറ്റവും മികച്ച കലാ സൃഷ്ടി; “അങ്കെതാന്‍ നിക്കറേന്‍”

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Me:Add me on Facebook

This post was last modified on October 12, 2018 3:42 pm

Related Post
Leave a Comment