X

മുത്തലാഖിനെതിരെ ഒപ്പുശേഖരണവുമായി സംഘപരിവാര്‍ മുസ്ലീം സംഘടന

പത്ത് ലക്ഷത്തോളം സ്ത്രീകള്‍ ഒപ്പുവച്ചു

സംഘപരിവാറിന്റെ മുസ്ലിംസംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിക്കുന്ന മുത്തലാഖിനെതിരായ ഒപ്പ് ശേഖരണത്തിന് വന്‍ പ്രതികരണം. രാജ്യവ്യാപകമായി പത്ത് ലക്ഷത്തിലേറെ മുസ്ലിം സ്ത്രീകള്‍ നിലവില്‍ പരാതിയില്‍ ഒപ്പു വച്ചു കഴിഞ്ഞു. മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ത്രീകള്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്.

സാമൂഹിക ദുരാചാരമെന്നാണ് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം മുത്തലാഖിനെ വിശേഷിപ്പിച്ചത്. അതിനാല്‍ തന്നെ ഇത് നിരോധിക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളുടെ അവകാശവും ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയമാണ് മുത്തലാഖ് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ തലാഖ്-ഇ-ബിദാത്ത്, നിക്കാഹ് ഹലാല എന്നവ നിരോധിക്കുന്നതില്‍ ഇന്ത്യയുടെ ഏതെങ്കിലും അന്താരാഷ്ട്ര കരാര്‍ തടസമാകുമോയെന്നാണ് സുപ്രിംകോടതി പരിശോധിക്കുന്നത്.

ഇറാന്‍, ഈജിപ്ത്, ഇന്തോനേഷ്യ, തുര്‍ക്കി, ടുണീഷ്യ, മൊറോക്കോ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ വിവാഹ നിയമത്തില്‍ വരുത്തിയ മാറ്റങ്ങളും കോടതി പരിശോധിക്കും. ആര്‍ട്ടിക്കിള്‍ 25(1) ഭരണഘടനയുടെ മൂന്നാം ഭാഗത്തെ ബാധിക്കുന്നുണ്ടോയെന്നും മൗലിക അവകാശങ്ങളെ പ്രത്യേകിച്ച് തുല്യതാ അവകാശത്തെയും ജീവനും സ്വത്തിനുമുള്ള സംരക്ഷണത്തെയും ബാധിക്കുമോയെന്ന് പരിശോധിക്കണമെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയോട് ആവശ്യപ്പെടുന്നു.

ഒരിക്കല്‍ തലാഖ് ചൊല്ലുന്ന യുവതിയെ മറ്റൊരാള്‍ വിവാഹം ചെയ്ത് തലാഖ് ചൊല്ലാതെയോ വിധവയാകാതെയോ വീണ്ടും വിവാഹം കഴിക്കാനാകില്ലെന്നതാണ് നിക്കാഹ് ഹലാലാ. ഇത് അങ്ങേയറ്റം മനുഷ്യത്വരഹതിമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവിധ ഇസ്ലാം രാജ്യങ്ങളിലെ ലിംഗ സമത്വം, മതേതരത്വം, അന്താരാഷ്ട്ര സമാനത, മതവിശ്വാസ രീതികള്‍, വിവാഹ നിയമം എന്നിവയും പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.

This post was last modified on March 18, 2017 3:17 pm

Related Post
Leave a Comment