X

വധശിക്ഷ ഒരു പരിഹാരമാണോ? സണ്ണി എം കപിക്കാട് പ്രതികരിക്കുന്നു

കുറ്റവാളിയാണോ നിരപരാധിയാണോ എന്ന് ഇപ്പോഴും ആക്ഷേപങ്ങളുള്ള ഒരു ചെറുപ്പക്കാരനെ തൂക്കിക്കൊന്ന് അതില്‍ ആഹ്ലാദിക്കുക എന്ന കാര്യമല്ല ചെയ്യേണ്ടത്, മറിച്ച് സര്‍ക്കാരിനോട് ചോദ്യങ്ങളുന്നയിക്കുകയാണ് വേണ്ടത്

അമീറുള്ളിനെ തൂക്കിക്കൊന്നത് കൊണ്ട് മാത്രം കിട്ടുന്നതല്ല ജിഷയുടെ നീതി. അയാളെ തൂക്കിക്കൊന്ന് സമൂഹത്തിന് സന്ദേശം നല്‍കുക എന്നത് ശിക്ഷയെയും നിയമത്തെയും സംബന്ധിച്ച ഒരു പ്രാചീന സങ്കല്‍പ്പമാണ്. ഭയാനകമായ ശിക്ഷ നല്‍കി സമൂഹത്തെ ഭയപ്പെടുത്തി നേര്‍വഴിക്ക് നടത്തുക എന്നത് ശിക്ഷാരീതികളില്‍ പരാജയപ്പെട്ട ഒരു നടപടി ക്രമമാണ്. പരസ്യവധം, പരസ്യമായി തല്ലിക്കെട്ടിത്തൂക്കുക അങ്ങനെയാണ് പണ്ട് രാജനീതി നടപ്പാക്കിയിരുന്നത്. നമ്മെ പോലുള്ള പരിഷ്‌കൃത സമൂഹം അങ്ങനെയാണോ ഒരു ശിക്ഷാ രീതി നടപ്പിലാക്കേണ്ടത് എന്നാണ് ചോദ്യം? ജിഷയുടെ കേസില്‍ അതിവൈകാരികമായ ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നത് ശരിതന്നെ പക്ഷെ അപ്പോഴും വധശിക്ഷ അടിസ്ഥാനപരമായി റദ്ദ് ചെയ്യേണ്ടതാണ്. കുറ്റക്കാരന്‍ ശിക്ഷിക്കപ്പെടണം, അക്കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ ആ ശിക്ഷ, അയാള്‍ക്ക് സ്വയം പരിഷ്‌കരിക്കാനുള്ള അവസരം കൂടി നല്‍കുന്നതായിരിക്കണം എന്നതാണ് ശിക്ഷയെ സംബന്ധിച്ച നവീനമായ സങ്കല്‍പ്പം. കാരണം അത്തരം പരിഷ്‌കരണ സാധ്യത ഉണ്ടെന്നുള്ളതാണ് മനുഷ്യവംശത്തിന്റെ പ്രത്യേകത തന്നെ. ഇന്നലെവരെ കുറ്റവാളിയായിരുന്നയാള്‍ നാളെ മുതല്‍ വിശുദ്ധ പദവിയിലേക്കോ, ഇന്നലെവരെ വിശുദ്ധനായിരുന്നയാള്‍ നാളെ മുതല്‍ കുറ്റവാളിയിലേക്കോ കടുന്നപോയേക്കാവുന്ന തരത്തില്‍ വലിയ സാധ്യതകളുള്ള ഒരു ജന്തുവാണ് മനുഷ്യന്‍.

ജിഷാ സംഭവത്തിനു ശേഷം എന്ത് സംരക്ഷണ മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത് എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എന്ത് സംരക്ഷണ പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ട്് വച്ചിട്ടുള്ളത്? അത് ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ? നിലവിലുള്ള നിയമം ഫലപ്രദായി നടപ്പിലാക്കാന്‍ സംവിധാനമുണ്ടോ? ജിഷയ്ക്ക് ശേഷം എത്ര കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട്് ചെയ്യതത്? പോലീസ് തന്നെ ഉണ്ടാക്കിയ കേസുകള്‍ എത്രയാണ്. പോലീസ് പിടിച്ചുകൊണ്ടുപോയി കൊല്ലുന്ന കേസിന് വരെ കേരളം സാക്ഷ്യം വഹിച്ചു. സ്‌റ്റേറ്റ് ഇതില്‍ നിന്ന് ഒരു പാഠവും പഠിച്ചിട്ടില്ല എന്നതാണ് ഇതില്‍ നിന്ന് മനസ്സിലാവുക. വെറുതെ ജനങ്ങളുടെ മാനസികാവസ്ഥയെ തൃപ്തിപ്പെടുത്താന്‍ ഇയാളെ തൂക്കിക്കൊന്നേക്കാം എന്ന വിധി എന്നല്ലാതെ ഇതില്‍ നീതിയുടെ എന്തെങ്കിലും ഒരംശം ഉണ്ടെന്ന് നമുക്ക് കാണാനാവില്ല. സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രതയോടെ ഇടപെണമായിരുന്നു. പിന്നീട് ഒരു ദളിതന്‍, ദളിത് സ്ത്രീ, അല്ലെങ്കില്‍ ഒരു സ്ത്രീ, ഒരു സാധാരണക്കാരന്‍ കേരളത്തില്‍ ആക്രമിക്കപ്പെടുില്ല എ് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമായിരുു. അങ്ങനെയാണ് സമൂഹത്തില്‍ നീതി പ്രദാനം ചെയ്യേണ്ടത്. കുറ്റവാളിയെ നിലയില്‍ അമീറുള്‍ ഇസ്ലാം ശിക്ഷിക്കപ്പെടണം എ്ന്ന് പറയുമ്പോള്‍ തന്നെ അക്കാര്യത്തില്‍ പരിഷ്‌കൃതമായ ഒരു സമീപനമാണ് വേണ്ടത്. ബഹുജനം ആര്‍ത്തുവിളിക്കുന്നു എന്നതുകൊണ്ട് ആളുകളെ തൂക്കിക്കൊല്ലണമെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്? ജിഷയ്ക്ക് നീതി കിട്ടുുക എന്നു പറഞ്ഞാല്‍, ജിഷയുടെ കുടുംബത്തിന് സുരക്ഷിതത്വം ഉറപ്പ് വരുത്തുക എന്നതാണ് പ്രധാനമായ ഒരു കാര്യം. ജിഷയുടെ കുടുംബത്തിന് സഹായം നല്‍കിയതൊഴിച്ചാല്‍, ജിഷാ സംഭവം പോലെയൊന്ന് ആവര്‍ത്തിക്കാതിരിക്കാന്‍, പോലീസിന്റെ അനാസ്ഥയും അതിക്രമങ്ങളും അവസാനിപ്പിക്കാന്‍ എന്ത് നടപടിക്രമങ്ങളെടുത്തു?

ഒരു പെകുണ്‍കുട്ടി അതിഭീകരമായി ആക്രമിക്കപ്പെട്ടിട്ടും, ആ പെകണ്‍കുട്ടി നഗ്നയായി, അതിക്രൂരമായ ലൈംഗിക അതിക്രമത്തിനിരയായതായി ഒറ്റനോട്ടത്തില്‍ കാണാവുന്ന നിലക്ക് കിടന്നിട്ടും അത് ഗൗരവമായി എടുക്കാത്ത പോലീസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ എന്ത് ചെയ്തു? ഇനി, അമീറുള്‍ തന്നെയാണ് കുറ്റവാളിയെന്നതിന് എന്താണ് ഉറപ്പുള്ളത്? അമീറുള്‍ ഇസ്ലാമിനെ ഇത്രയും പെട്ടെന്ന് ഇതുപോലൊരു വിധി വന്നത് അയാള്‍ ഈ നാട്ടില്‍ അന്യനാണെന്നത് കൊണ്ടുകൂടിയാണ്. ഒരാളും അയാള്‍ക്കായി ഇടപെടാനില്ല. അതുകൊണ്ട് പോലീസ് അയാള്‍ തന്നെയാണ്് കുറ്റവാളി എന്ന് ഉറപ്പിക്കുകയാണ്. താനല്ല അത് ചെയ്തതെന്ന് അയാള്‍ പറയുന്നുണ്ട്. അയാള്‍ പറയുന്നത് നേരാണെങ്കില്‍, നാളെ അവനെ തൂക്കിക്കൊന്നാല്‍ പിന്നീട് ഒരന്വേഷണത്തില്‍ നിരപരാധിയാണെന്നത്് തെളിഞ്ഞാല്‍ നമുക്ക് എങ്ങനെ തിരിച്ചെടുക്കാനാവും. ഒരു പരിഷ്‌കൃത സമൂഹം പറയുന്നതില്‍ ചില മര്യാദകള്‍ ആവശ്യമാണ്. ആത്യന്തികമായി ഇത്തരം കാര്യങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നടപടികളിലേക്ക് ഒരു സമൂഹം പോവുന്നതിന് പകരം ഒരു അന്യസംസ്ഥാന തൊഴിലാളിയായ കുറ്റവാളിയെ തൂക്കിക്കൊല്ലാന്‍ തീരുമാനിക്കുന്നതില്‍ എത്രത്തോളം ന്യായം ഉണ്ടെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ആ നടപടി നമുക്ക് ഒരു പ്രതീക്ഷയും തരുന്നില്ല. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളാണ് നമുക്ക് പ്രതീക്ഷ നല്‍കുന്നത്. അവിടെയാണ് സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരിക.

ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ കൊല്ലാനുള്ള അവകാശം ഇല്ലാത്തത് പോലെതന്നെ സ്‌റ്റേറ്റിനും അതിനുള്ള അവകാശമില്ല. ഒരു കുറ്റവാളിയെ പിടിച്ച് വിചാരണ ചെയ്ത് അത് സത്യമാണെന്ന് തെളിഞ്ഞാല്‍ ശിക്ഷ നല്‍കുക എന്നത് ജനാധിപത്യത്തിലെ വളരെ ചെറിയ ഒരു കാര്യം മാത്രമാണ്. അമീറുള്ളിനെ തൂക്കിക്കൊന്നാല്‍ അതുവഴി കേരള സമൂഹം എന്താണ് നേടുന്നത് എന്ന് പരിശോധിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ഒന്നും നേടുന്നില്ല. ചെറിയ സമയത്തെ ആഹ്ലാദാരവങ്ങള്‍ക്കും അട്ടഹാസങ്ങള്‍ക്കുമപ്പുറത്തേക്ക് ഒരു കാര്യവും നടക്കാന്‍ പോവുന്നില്ല. നാളെയും ജിഷമാര്‍ സംഭവിച്ചേക്കാമെന്നതാണ് നമ്മളെ ഭീതിപ്പെടുത്തുന്ന കാര്യം. ജിഷ സംഭവം കഴിഞ്ഞ് വിനായകന്‍ കൊല്ലപ്പെടുന്നതാണ് നമ്മള്‍ കാണുന്നത്. അതിന് കാരണക്കാരായ പോലീസുദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്ത് ആ പ്രശ്‌നം ഒതുക്കി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അവസാനം നടന്ന ഒരു സംഭവം, ഒരു പത്രപ്രവര്‍ത്തകനേയും പെണ്‍കുട്ടിയേയും ആക്രമിച്ച കേസാണ്. ഒരു പെണ്‍കുട്ടിയെ പോലീസ് വളഞ്ഞിട്ട് ആക്രമിക്കുക, അവരെ വൈദ്യ പരിശോധനക്ക് കൊണ്ടുപോവുക തുടങ്ങിയ കാര്യങ്ങളാണ് സംഭവിച്ചത്. അപ്പോള്‍ ജിഷയ്ക്ക് ശേഷം എന്ത് മാറ്റമാണ് കേരളീയ സമൂഹത്തിലുണ്ടായിട്ടുള്ളത് എന്ന ചോദ്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന ഉത്തരം. അതാണ് നമ്മെ ഭീതിപ്പെടുത്തുന്നത്. കുറ്റവാളിയാണോ നിരപരാധിയാണോ എന്ന് ഇപ്പോഴും ആക്ഷേപങ്ങളുള്ള ഒരു ചെറുപ്പക്കാരനെ തൂക്കിക്കൊന്ന് അതില്‍ ആഹ്ലാദിക്കുക എന്ന കാര്യമല്ല ചെയ്യേണ്ടത്, മറിച്ച് സര്‍ക്കാരിനോട് ചോദ്യങ്ങളുന്നയിക്കുകയാണ് വേണ്ടത്.

(സണ്ണി എം കപിക്കാടുമായി അഴിമുഖം പ്രതിനിധി ഫോണില്‍ സംസാരിച്ച് തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

സണ്ണി എം കപിക്കാട്‌

ദളിത്‌ ചിന്തകന്‍, എഴുത്തുകാരന്‍

More Posts

Follow Me:Add me on Facebook

This post was last modified on December 14, 2017 4:35 pm

Related Post
Leave a Comment