X

ഹച്ചിന്റെ പട്ടിയും കുട്ടിയും തിരിച്ചു വരുന്നു

അഴിമുഖം പ്രതിനിധി

2003-ല്‍ ഒരു കുട്ടിയും പഗ്ഗ് എന്ന പട്ടിയും പത്രങ്ങളിലെ പരസ്യ പേജുകളിലും ചാനലുകളിലെ ഇടവേളകളിലും കൂടെ ഇന്ത്യയിലെ വീടുകളിലെ സ്വീകരണ മുറികളിലേക്ക് കടന്നു വന്നു. എസ്സാര്‍ ഗ്രൂപ്പിന്റെ ഹച്ചിസണ്‍ എന്ന ടെലികോം കമ്പനിയുടെ പരസ്യമായിരുന്നു അത്. ഹച്ചിന്റെ പട്ടിയും കുട്ടിയും എന്ന പേരില്‍ പ്രേക്ഷകരുടെ ഹൃദയം ഇരുവരും കീഴടക്കി.

എവിടെ പോയാലും കുട്ടിയെ പിന്തുടരുന്ന ചീക്ക എന്ന പഗ് ഇനത്തില്‍പ്പെട്ട നായയായിരുന്നു പരസ്യത്തിലെ പ്രധാന ആകര്‍ഷണം. ആരാധകര്‍ ഏറെയുണ്ടായിരുന്ന പഗിന് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുണ്ടാകുകയും ചെയ്തു. വളരെ വിജയകരമായ പരസ്യമായിരുന്നു ഹച്ചിന്റേത്. ഹച്ചിനെ വോഡഫോണ്‍ ഏറ്റെടുത്തതിന് പിന്നാലെ ഇരുവര്‍ക്കും പകരം വോഡഫോണിനുവേണ്ടി സൂസൂ എന്ന മുട്ടത്തലയന്‍മാര്‍ എത്തി. പഗിനെ പോലെ സൂസുവും ജനപ്രിയരായി.

വര്‍ഷങ്ങള്‍ക്കുശേഷം പഗും കൂട്ടുകാരനും തിരിച്ചു വരികയാണ്. വോഡഫോണിന്റെ 4ജി സേവനമായ സൂപ്പര്‍ നെറ്റിനെ വിപണിയില്‍ പരിചയപ്പെടുത്താനാണ് ഇരുവരുടേയും വരവ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയരായ ഇവരെ വോഡഫോണിനായി തിരിച്ചെത്തിക്കുന്നത് ഓഗിള്‍വി ആന്റ് മേത്തര്‍ ഇന്ത്യയാണ്.

നാളെ ആരംഭിക്കുന്ന കുട്ടിക്രിക്കറ്റിന്റെ ലോക പൂരത്തിലാണ് ഇവരെ വീണ്ടും അവതരിപ്പിക്കുന്നത്. പുതിയ പരസ്യത്തില്‍ അഭിനയിക്കുന്നത് തായ്‌ലന്റുകാരായ കാഴ്ചയില്‍ സമാനരായ രണ്ട് പഗുകളാണ്. ഇവരുടെ തിരിച്ചുവരവ് ഇന്ത്യാക്കാരില്‍ ഗൃഹാതുരത്വമുണര്‍ത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഹച്ചിനുവേണ്ടി പരസ്യം തയ്യാറാക്കിയത് മഹേഷ് വിയും രാജീവ് റാവുമാണ്. പഗ്ഗിന്റേയും സുഹൃത്തിന്റേയും തിരിച്ചു വരവ് കാണാന്‍ ഇന്ന് മഹേഷ് ജീവിച്ചിരിപ്പില്ല. സൂപ്പര്‍നെറ്റിനുവേണ്ടി നാല് പരസ്യങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.

വോഡഫോണിനുവേണ്ടി പഗ് അഭിനയിച്ച ഏതാനും പരസ്യങ്ങള്‍ കാണൂ.

This post was last modified on December 27, 2016 3:55 pm