ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് സുപ്രീംകോടതിയില്‍ എന്‍ഐഎ. പോപ്പുലര്‍ ഫ്രണ്ടിന്‍റെ സജീവ പ്രവര്‍ത്തകനാണ് ഷെഫിന്‍ ജഹാന്‍. സത്യസരണിക്ക് എതിരെ 11 കേസുകളുണ്ട്. ഒട്ടേറെ പേരെ മതം മാറ്റിയ സംഘടനയാണിത്. മതം മാറ്റത്തെ തുടര്‍ന്നാണ് ഷെഫിന്‍ ഭര്‍ത്താവായി വന്നത്. ഹാദിയയുടെ മൊഴി എടുക്കുന്നത് അടച്ചിട്ട കോടതിയില്‍ വേണമെന്ന പിതാവ് കെഎം അശോകന്റെ ആവശ്യത്തെ സുപ്രീംകോടതിയില്‍ എന്‍ഐഎ പിന്തുണച്ചു.
അതേസമയം ഹാദിയയുടെ ഭാഗം കേള്‍ക്കാതെ വാദം തുടരുന്നതില്‍ ദുരൂഹതയുണ്ടെന്ന് കപില്‍ സിബല്‍ ആരോപിച്ചു. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് അവളുടെ ജീവിതത്തില്‍ സ്വയംനിര്‍ണയാവകാശമുണ്ട് എന്ന് കപില്‍ സിബല്‍ ഓര്‍മ്മിപ്പിച്ചു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ഹാദിയയെ അനുവദിക്കണം. വ്യക്തി സ്വാതന്ത്ര്യ പ്രശ്നത്തില്‍ വര്‍ഗീയനിറം കലര്‍ത്തരുത് എന്നും കപില്‍ സിബല്‍ പറഞ്ഞു. ഇനി ഒരു തെറ്റായ വ്യക്തിയെ ആണ് ഹാദിയ വിവാഹം ചെയ്തതതെങ്കില്‍ അത് അവരുടെ ഇഷ്ടമാണ്. അതിന്റെ അനന്തരഫലം അവര്‍ തന്നെയാണ് അനുഭവിക്കേണ്ടത്’ എന്നും കപില്‍ സിബല്‍ കോടതിയിൽ പറഞ്ഞു. ഹാദിയയുടെ ജീവന് ഭീഷണിയുണ്ടെന്ന് അശോകന്റെ അഭിഭാഷകന്‍ ശ്യാം ധവാന്‍ വാദിച്ചു. ഇതുകൊണ്ട് ഹാദിയയ്ക്ക് പറയാനുള്ളത് അടച്ചിട്ട കോടതിയില്‍ കേള്‍ക്കണം എന്നുമാണ് ആവശ്യം.